നാഗ്പൂരില്‍ ഇന്ന് രണ്ടാം അങ്കം; തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടം; ബുമ്ര തിരിച്ചെത്തിയേക്കും

ഡെത്ത് ഓവറുകളില്‍ ഭുവിക്കും ഹര്‍ഷല്‍ പട്ടേലിനും തിളങ്ങാനാവുന്നില്ല എന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന
ബുമ്ര/ഫോട്ടോ: എഎഫ്പി
ബുമ്ര/ഫോട്ടോ: എഎഫ്പി

നാഗ്പൂര്‍: ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം ഇന്ന്. ആദ്യ ട്വന്റി20യില്‍ 200ന് മുകളില്‍ സ്‌കോര്‍ ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല എന്നതാണ് ഇന്ത്യയെ അലോസരപ്പെടുത്തുന്നത്. ഇതോടെ പ്ലേയിങ് ഇലവനില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. 

വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. ഇന്ന് തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. മൊഹാലിയില്‍ കളിക്കാതിരുന്ന ഇന്ത്യയുടെ സ്പീഡ് സ്റ്റാര്‍ ബുമ്ര നാഗ്പൂരില്‍ കളിച്ചേക്കും എന്നാണ് സൂചനകള്‍. ബുമ്ര പ്ലേയിങ് ഇലവനിലേക്ക് തിരിച്ചെത്തിയാല്‍ ഉമേഷ് യാദവ് പുറത്താവും. 

ഡെത്ത് ഓവറുകള്‍ ഇന്ത്യക്ക് ആശങ്ക

ജൂലൈയില്‍ ഇംഗ്ലണ്ടിന് എതിരെയാണ് ബുമ്ര അവസാനമായി കളിച്ചത്. ഡെത്ത് ഓവറുകളില്‍ ഭുവിക്കും ഹര്‍ഷല്‍ പട്ടേലിനും തിളങ്ങാനാവുന്നില്ല എന്നതാണ് ഇന്ത്യയുടെ പ്രധാന തലവേദന. മൊഹാലി ട്വന്റി20യില്‍ അവസാന 4 ഓവറില്‍ നിന്ന് 55 റണ്‍സ് ആണ് ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. 4 പന്ത് ശേഷിക്കെ ഓസീസിന് ജയം പിടിക്കാനായി. 

ആദ്യ മത്സരത്തില്‍ ദിനേശ് കാര്‍ത്തിക്കിനെയാണ് ഇന്ത്യ വിക്കറ്റ് കീപ്പറായി ഇറക്കിയത്. പരമ്പരയിലെ രണ്ടാം മത്സരത്തിലേക്ക് വരുമ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെ തന്നെ വിക്കറ്റിന് പിന്നില്‍ നിലനിര്‍ത്തുമോ അതോ പന്തിന് അവസരം നല്‍കുമോ എന്ന ചോദ്യം ഉയരുന്നുണ്ട്. 

ഓസീസ് ക്യാംപിലേക്ക് വരുമ്പോള്‍ ഫോമിലേക്ക് എത്തുന്ന സൂചന ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് മൊഹാലിയില്‍ നല്‍കിയിരുന്നു. ഡേവിഡ് വാര്‍ണറുടെ അഭാവത്തില്‍ കാമറൂണ്‍ ഗ്രീന്‍ തന്നെ ഓപ്പണിങ്ങില്‍ ഫിഞ്ചിനൊപ്പം ഇറങ്ങിയേക്കും. ഓപ്പണറായി ഇറങ്ങിയ ആദ്യ മത്സരത്തില്‍ 30 പന്തില്‍ നിന്ന് 61 റണ്‍സ് അടിച്ചെടുത്താണ് ഗ്രീന്‍ കളിയിലെ താരമായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com