ന്യൂഡല്‍ഹി: ചരിത്രമെഴുതി ഇന്ത്യയുടെ സൂപ്പര്‍ താരം നീരജ് ചോപ്ര ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം സ്വന്തമാക്കിയപ്പോള്‍ രാജ്യത്തിന്റെ ലോക വേദിയിലെ ആദ്യ സുവര്‍ണ നേട്ടമായി അതു മാറി. നേരത്തെ ഒളിംപിക്‌സില്‍ സ്വര്‍ണം നേടുന്ന ആദ്യ അത്‌ലറ്റിക്‌സ് താരമായി നീരജ് ചരിത്രമെഴുതിയിരുന്നു.
ഈ നേട്ടങ്ങള്‍ക്കു പിന്നാലെ എലൈറ്റ് പട്ടികയില്‍ രണ്ടാമനായി നീരജ് എത്തി. ഒളിംപിക്‌സിലും ലോക ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം സ്വന്തമാക്കുന്ന രണ്ട് ഇന്ത്യൻ താരങ്ങളില്‍ ഒരാളായാണ് എലൈറ്റ് പട്ടികയിലേക്ക് നീരജ് കടന്നത്. ആദ്യം ഈ നേട്ടം തൊട്ടത് ഇതിഹാസ ഷൂട്ടിങ് താരം അഭിനവ് ബിന്ദ്രയാണ്.
നീരജിനു മുന്‍പ് ഒളിംപിക്‌സില്‍ വ്യക്തിഗത ഇനത്തില്‍ ആദ്യ സുവര്‍ണ നേട്ടം സ്വന്തമാക്കുന്ന താരമായി മാറിയത് ഷൂട്ടര്‍ അഭിനവ് ബിന്ദ്രയായിരുന്നു. 2008 ബെയ്ജിങ് ഒളംപിക്‌സില്‍ പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തിലായിരുന്നു അഭിനവിന്റെ ഉന്നം പൊന്നാക്കിയ പ്രകടനം. അതിനും രണ്ട് വര്‍ഷം മുന്‍പ് 2006ല്‍ സാഗ്രെബില്‍ നടന്ന ഷൂട്ടിങ് ലോക ചാമ്പ്യന്‍ഷിപ്പിലും അഭിനവ് സ്വര്‍ണം നേടിയിരുന്നു.
ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് സ്വര്‍ണം സ്വന്തമാക്കിയതിനു പിന്നാലെ താരത്തെ അഭിനന്ദിച്ച് അഭിനവ് എക്‌സില്‍ (ട്വിറ്റര്‍) കുറിപ്പും പങ്കിട്ടു.
'ബുഡാപെസ്റ്റില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നീരജ് ചോപ്ര വിജയത്തിലേക്ക് കുതിക്കുന്നത് കാണുന്നത് അഭിമാനകരമാണ്. താങ്കളുടെ അര്‍പ്പണ ബോധവും കഠിനാധ്വാനവും എല്ലാവര്‍ക്കും പ്രചോദനമാണ്. അഭിനന്ദങ്ങള്‍ ലോക ചാമ്പ്യന്‍ നീരജ് ചോപ്ര. നിങ്ങളെ പോലുള്ള താരങ്ങളാല്‍ ഇന്ത്യയുടെ തിളക്കം കൂടുകയാണ്'- അദ്ദേഹം കുറിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ