വിന്‍ഡീസ് വെടിക്കെട്ടില്‍ ലഖ്‌നൗ; ഡല്‍ഹിക്ക് ജയിക്കാന്‍ 194 റണ്‍സ്

വെറും 38 പന്തില്‍ താരം വാരിയെടുത്തത് 73 റണ്‍സ്. ഏഴ് കൂറ്റന്‍ സിക്‌സുകളും രണ്ട് ഫോറും സഹിതമായിരുന്ന താരത്തിന്റെ താണ്ഡവം
കെയ്ൽ മേയേഴ്സിന്റെ ബാറ്റിങ്/ പിടിഐ
കെയ്ൽ മേയേഴ്സിന്റെ ബാറ്റിങ്/ പിടിഐ

ലഖ്‌നൗ: വെസ്റ്റ് ഇന്‍ഡീസ് താരങ്ങളുടെ കൂറ്റന്‍ അടികളുടെ ബലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് മുന്നില്‍ 194 റണ്‍സ് വിജയ ലക്ഷ്യം വച്ച് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്. ടോസ് നേടി ഡല്‍ഹി ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറ് വിക്കറ്റ് നഷ്ടത്തില്‍ ബോര്‍ഡില്‍ ചേര്‍ത്തത് 193 റണ്‍സ്. 16 സിക്‌സുകളാണ് ലഖ്‌നൗ താരങ്ങളെല്ലാം ചേര്‍ന്ന് പറത്തിയത്. 

ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ ലഖ്‌നൗവിനെ കൂറ്റന്‍ അടികളുമായി വിന്‍ഡീസ് താരം കെയ്ല്‍ മേയേഴ്‌സ് തോളിലേറ്റി. വെറും 38 പന്തില്‍ താരം വാരിയെടുത്തത് 73 റണ്‍സ്. ഏഴ് കൂറ്റന്‍ സിക്‌സുകളും രണ്ട് ഫോറും സഹിതമായിരുന്ന താരത്തിന്റെ താണ്ഡവം. 

പിന്നീട് സ്‌കോറിങ് വേഗം കുറഞ്ഞപ്പോള്‍ ക്രീസിലെത്തിയ മറ്റൊരു വിന്‍ഡീസ് താരം നിക്കോളാസ് പുരന്‍ വീണ്ടും ടോപ് ഗിയറില്‍ ബാറ്റ് വീശിയതോടെ സ്‌കോര്‍ വീണ്ടും കുതിച്ചു. താരം 21 പന്തില്‍ മൂന്ന് സിക്‌സും രണ്ട് ഫോറും സഹിതം 36 റണ്‍സെടുത്തു മടങ്ങി. 

മാര്‍ക്കസ് സ്‌റ്റോയിനിസ് സിക്‌സടിച്ചൊക്കെ കത്തിയെങ്കില്‍ 12 റണ്‍സില്‍ മടങ്ങി. ആയുഷ് ബദോനിയാണ് സ്‌കോര്‍ 180 കടത്തിയത്. താരം രണ്ട് സിക്‌സുകളും ഒരു ഫോറും പറത്തി ഏഴ് പന്തില്‍ 18 റണ്‍സ് അടിച്ചെടുത്തു. ദീപക് ഹൂഡ മാത്രമാണ് ബൗണ്ടറിയടിക്കാത്ത ഏക താരം. താരം 18 പന്തില്‍ 17 റണ്‍സുമായി മടങ്ങി. 

അവസാന പന്ത് മാത്രം നേരിടാനെത്തിയ കൃഷ്ണപ്പ ഗൗതം കിട്ടിയ പന്ത് സിക്‌സര്‍ തൂക്കി സ്‌കോര്‍ 193ല്‍ എത്തിക്കുകയായിരുന്നു. താരം ഒരു പന്തില്‍ ആറ് റണ്‍സുമായി ക്രുണാല്‍ പാണ്ഡ്യ 13 പന്തില്‍ 15 റണ്‍സുമായും പുറത്താകാതെ നിന്നു.

ഡല്‍ഹി നിരയില്‍ ഖലീല്‍ അഹമ്മദ്, ചേതന്‍ സക്കറിയ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com