കോപ്ടൗൺ; ഐസിസി വനിതാ ട്വന്‍റി 20 ലോകകപ്പില്‍ പാകിസ്ഥാൻ ബാറ്റിങ് നിരയെ വിറപ്പിച്ച് ഇന്ത്യൻ പെൺപട. 50 റൺസ് കടക്കുന്നതിനു മുൻപ് മൂന്നു വിക്കറ്റുകളാണ് പാകിസ്ഥാന് നഷ്ടമായത്. ടോസ് ലഭിച്ച് ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ തുടക്കത്തില്‍ ഇന്ത്യന്‍ ബോളിങ്ങിന്റെ ചൂടറിയുകയായിരുന്നു. 10 ഓവർ പൂർത്തിയാകുമ്പോൾ 58/ 3 എന്ന നിലയിലാണ് പാകിസ്ഥാൻ.
രണ്ടാം ഓവറിലെ നാലാം പന്തില്‍ ഓപ്പണര്‍ ജാവെറിയ ഖാനെ നഷ്‌ടമായി. ആറ് പന്തില്‍ എട്ട് റണ്‍സെടുത്ത താരത്തെ ദീപ്‌തി ശര്‍മ്മ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്‍റെ കൈകളില്‍ എത്തിക്കുകയായിരുന്നു. പിന്നീട് മുനീബ അലി(14 ബോളില്‍ നിന്ന് 12 റണ്‍സ്) പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും റിച്ച ഘോഷ് സ്റ്റംപ് ചെയ്തു. തൊട്ടു പിന്നാലെ നിദ ധറും പുറത്തായി. പൂജ വസ്ത്രകാറിന്റെ ബോളില്‍ റിച്ച ഗോഷാണ് നിദയെ കൈപ്പിടിയില്‍ ഒതുക്കിയത്.
കൈവിരലിന് പരിക്കേറ്റ വൈസ് ക്യാപ്റ്റന്‍ സ്‌മൃതി മന്ഥാനയില്ലാതെയാണ് ടീം ഇന്ത്യ ഫീല്‍ഡിംഗിന് ഇറങ്ങിയിരിക്കുന്നത്. ലോകകപ്പിന് മുന്നോടിയായി ഓസ്ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തിലാണ് സ്മൃതിക്ക് പരിക്കേറ്റത്. പാകിസ്ഥാനെതിരെ സ്‌മൃതിക്ക് പകരം യഷ്‌ടിക ഭാട്യ ഓപ്പണറാവും. ആറ് തവണ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നാലിലും ഇന്ത്യക്കായിരുന്നു വിജയം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ