ലണ്ടൻ: തോൽവിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയാതെ വീണ്ടും ചെൽസി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇത്തവണ അവർ ടോട്ടനം ഹോട്സ്പറിന് മുന്നിലാണ് വീണത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കാണ് തോൽവി. ലണ്ടൻ ഡർബിയിലും മികവിലേക്ക് എത്തുന്നതിന്റെ ഒരു ലക്ഷണവും ചെൽസി കാണിച്ചില്ല. ഒലിവർ സ്കിപ്പ്, ഹാരി കെയ്ൻ എന്നിവരാണ് ടോട്ടനത്തിനായി ഗോളുകൾ വലയിലാക്കിയത്.
ആദ്യ പകുതിയിൽ ഗോൾരഹിതമായിരുന്നു പോരാട്ടം. എന്നാൽ രണ്ടാം പകുതി തുടങ്ങിയതിന് പിന്നാലെ ടോട്ടനം ലീഡെടുത്തു. കളി അവസാന ഘട്ടത്തിലേക്ക് കടന്നതിന് പിന്നാലെ രണ്ടാം ഗോളും അടിച്ച് അവർ നില ഭദ്രമാക്കി.
വിസ്മയിപ്പിക്കുന്ന ഗോളിലൂടെയാണ് ഒലിവർ സ്കിപ്പ് ടോട്ടനത്തിന് ലീഡ് സമ്മാനിച്ചത്. താരത്തിന്റെ ലോങ് റേഞ്ച് ഷോട്ട് ഗോൾ കീപ്പർ കെപ അരിലബലഗയെ നിസഹായനാക്കി വലയിലായി. ഗോൾ വഴങ്ങിയതിന് ശേഷം ചെൽസി സമനിലയ്ക്കാടി കിണഞ്ഞു ശ്രമിച്ചു. എന്നാൽ അതൊന്നും വിജയിച്ചില്ല.
81ാം മിനിറ്റിൽ ഹാരി കെയ്ൻ രണ്ടാം ഗോളും വലയിലാക്കി. കോർണറിൽ നിന്നുള്ള പന്താണ് കെയ്ൻ വലയിലിട്ടത്. ഈ ഗോളിലൂടെ ടോട്ടനം ജയം ഉറപ്പിച്ചു. ഇന്നത്തേതടക്കം കഴിഞ്ഞ ആറ് മത്സരങ്ങളിൽ നിന്ന് ചെൽസി ഒരു ഗോൾ മാത്രമാണ് എതിരാളിയുടെ വലയിൽ നിക്ഷേപിച്ചത്.
ടേബിളിൽ 25 മത്സരങ്ങളിൽ നിന്ന് 45 പോയിന്റുമായി ടോട്ടനം നാലാം സ്ഥാനത്ത് തുടരുന്നു. അവസാന 11 മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ചെൽസി 31 പോയിന്റുമായി പത്താം സ്ഥാനത്ത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ