അഹമ്മദാബാദ്: ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി അശ്വിന്‍ ഇന്ത്യക്ക് ആശ്വാസം നല്‍കി. ചായക്ക് പിരിയുമ്പോള്‍ ഓസ്‌ട്രേലിയ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 409റണ്‍സെന്ന നിലയില്‍. ഇരട്ട സെഞ്ച്വറിയിലേക്ക് കുതിക്കുന്നു ഉസ്മാന്‍ ഖവാജയും ആറ് റണ്ണുമായി നതാന്‍ ലിയോണുമാണ് ക്രീസില്‍.
കരുത്തോടെ മുന്നേറിയ ഓസ്‌ട്രേലിയയുടെ കാമറൂണ്‍ ഗ്രീനിനേയും പിന്നാലെ അലക്‌സ് കാരിയേയും മടക്കിയാണ് അശ്വിന്‍ സന്ദര്‍ശകരെ സമ്മര്‍ദ്ദത്തിലാക്കിയത്. തൊട്ടുപിന്നാലെ മിച്ചല്‍ സ്റ്റാര്‍ക്കിനേയും അശ്വിന്‍ പുറത്താക്കി. ഓസ്ട്രിലിയക്ക നഷ്ടമായ ഏഴില്‍ നാല് വിക്കറ്റുകളും അശ്വിന്‍ പോക്കറ്റിലാക്കി.
ഉസ്മാന്‍ ഖവാജയ്ക്ക് പിന്നാലെയാണ് കാമറൂണ്‍ ഗ്രീനും സെഞ്ച്വറി നേടിയത്. ടെസ്റ്റിലെ തന്റെ കന്നി സെഞ്ച്വറിയാണ് താരം ഇന്ത്യന്‍ മണ്ണില്‍ കുറിച്ചത്. ഒടുവില്‍ സെഞ്ച്വറി തികച്ചതിന് പിന്നാലെ ഗ്രീനിനെ അശ്വിന്‍ മടക്കി ഇന്ത്യക്ക് നിര്‍ണായക വഴിത്തിരിവ് സമ്മാനിക്കുകയായിരുന്നു.
114 റണ്‍സുമായി ഗ്രീന്‍ മടങ്ങി. താരത്തെ അശ്വിന്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ എസ് ഭരത് പുറത്താക്കുകയായിരുന്നു. 18 ഫോറുകള്‍ സഹിതം 170 പന്തില്‍ 114 റണ്‍സെടുത്താണ് ഗ്രീന്‍ പുറത്തായത്. പിന്നീട് ക്രീസിലെത്തിയ അലക്‌സ് കാരി നാല് പന്തില്‍ പൂജ്യം റണ്ണുമായി അശ്വിന്റെ പന്തില്‍ അക്ഷര്‍ പട്ടേലിന് പിടി നല്‍കിയാണ് പുറത്തായത്. സ്റ്റാര്‍ക്ക് ആറ് റണ്‍സുമായി മടങ്ങി.
ഖവാജ- ഗ്രീന്‍ സഖ്യം അഞ്ചാം വിക്കറ്റില്‍ 208 റണ്‍സിന്റെ മികച്ച കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഖവാജ് ബാറ്റിങ് തുടരുന്നു. താരം 163 റണ്‍സെടുത്താണ് ക്രീസില്‍ നില്‍ക്കുന്നത്. മൂന്ന് റണ്ണുമായി മിച്ചല്‍ സ്റ്റാര്‍ക്കാണ് കൂട്ട്.
നേരത്തെ ഖവാജയുടെ 14ാം ടെസ്റ്റ് സെഞ്ച്വറിയാണ് അഹമ്മദാബാദില്‍ പിറന്നത്. ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഓപ്പണര്‍മാരായ ഉസ്മാന്‍ ഖവാജ- ട്രാവിസ് ഹെഡ്ഡ് സഖ്യം കരുതലോടെയാണ് തുടങ്ങിയത്. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 61 റണ്‍സ് വരെ കാക്കേണ്ടി വന്നു.
32 റണ്‍സെടുത്ത ട്രാവിഡ് ഹെഡ്ഡാണ് ആദ്യം മടങ്ങിയത്. താരം ഏഴ് ഫോറുകള്‍ അടിച്ചു. പിന്നാലെ എത്തിയ മര്‍നസ് ലബുഷെയ്ന്‍ അധികം നിന്നില്ല. താരം മൂന്ന് റണ്‍സുമായി മടങ്ങി.
പിന്നീട് ക്രീസില്‍ ഖവാജയ്‌ക്കൊപ്പം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഒന്നിച്ചതോടെ ഓസ്‌ട്രേലിയ വീണ്ടും ട്രാക്കിലായി. എന്നാല്‍ സ്മിത്ത് 38 റണ്‍സുമായി കൂടാരം കയറി. രവീന്ദ്ര ജഡേജ സ്മിത്തിനെ ക്ലീന്‍ ബൗള്‍ഡാക്കി.
പിന്നാലെ വന്ന പീറ്റര്‍ ഹാന്‍ഡ്സ്‌കോംപും അധികം നിന്നില്ല. താരം 17 റണ്‍സുമായി മടങ്ങി. ഇന്ത്യക്കായി മുഹമ്മദ് ഷമി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ആര്‍ അശ്വിന്‍, ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ