ക്രൈസ്റ്റ് ചര്‍ച്ച്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ മനസില്‍ ഇപ്പോള്‍ ന്യൂസിലന്‍ഡ് മുന്‍ നായകന്‍ കെയ്ന്‍ വില്ല്യംസനാണ് ഹീറോ. ജയ പരാജയങ്ങള്‍ തുലാസില്‍ നിന്ന ഒന്നാം ടെസ്റ്റില്‍ ശ്രീലങ്കയെ രണ്ട് വിക്കറ്റിന് വീഴ്ത്തി ന്യൂസിലന്‍ഡ് ത്രില്ലിങ് വിജയം പിടിക്കുമ്പോള്‍ ക്രീസിന്റെ ഒരു ഭാഗത്ത് വില്ല്യംസന്‍ ആയിരുന്നു. താരത്തിന്റെ മികവില്‍ ന്യൂസിലന്‍ഡ് വിജയിച്ചതോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിച്ചു. പിന്നാലെ വില്ല്യംസന് നന്ദി പറഞ്ഞ് ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തുകയായിരുന്നു.
ശ്രീലങ്ക ഉയര്‍ത്തിയ 285 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് ഇടയ്ക്ക് കളി കൈവിടുമെന്ന് തോന്നിച്ചിരുന്നു. എന്നാല്‍ സെഞ്ച്വറിയടിച്ച് പുറത്താകാതെ നിന്ന് വില്ല്യംസന്‍ കിവികളെ വിജയ തീരത്തെത്തിച്ചു. ഒപ്പം ശ്രീലങ്കയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ എന്ന സ്വപ്‌നവും മുന്‍ നായകന്‍ അവസാനിപ്പിച്ചു. ഇതോടെ ഇന്ത്യ ഫൈനലിലേക്ക് മുന്നേറി.
ഇന്ത്യയെ ഫൈനലിലെത്തിക്കാന്‍ പോരാടിയ കെയ്ന്‍ വില്ല്യംസന് നന്ദി പറയുകയാണ് ഇന്ത്യന്‍ ആരാധകര്‍. നേരിയ വ്യത്യാസത്തില്‍ വില്ല്യംസന്‍ ഒരു റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെടുന്നുണ്ട്. താരം പുറത്തായിരുന്നെങ്കില്‍ മത്സര ഫലം ഒരു പക്ഷേ ശ്രീലങ്കയ്ക്ക് അനുകൂലമായി വന്നേനെ. ഈ വീഡിയോ പങ്കിട്ട് ഒരു ആരാധകന്‍ കുറിച്ചത് ഇങ്ങനെ- 'ഇന്ത്യക്കും ന്യൂസിലന്‍ഡിനും വേണ്ടി വില്ല്യംസന്‍ അത് സാധ്യമാക്കി'- എന്നായിരുന്നു.
സമീപ കാലത്ത് ടെസ്റ്റ് ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ് ക്രൈസ്റ്റ് ചര്‍ച്ചില്‍ മുന്‍ നായകന്‍ പുറത്തെടുത്തത്. പുറത്താകാതെ 121 റണ്‍സെടുത്താണ് വില്ല്യംസന്‍ ന്യൂസിലന്‍ഡ് വിജയത്തില്‍ നിര്‍ണായക സാന്നിധ്യമായി മാറിയത്.
മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇതിഹാസവുമായി വീരേന്ദര്‍ സെവാഗ് വില്ല്യംസനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറിയും രണ്ടാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറിയും നേടിയ ഡാരില്‍ മിച്ചലിനേയും സെവാഗ് അഭിനന്ദിക്കുന്നുണ്ട്.
'കെയ്ന്‍ വില്ല്യംസിന്റേയും ഡാരില്‍ മിച്ചലിന്റേയും ഉജ്ജ്വല ഇന്നിങ്‌സുകള്‍. ഇതിഹാസ ടെസ്റ്റ് പോരാട്ടം. ഐതിഹാസിക ത്രില്ലറുകള്‍ സൃഷ്ടിച്ച് ടെസ്റ്റ് ക്രിക്കറ്റാണ് ഏറ്റവും മികച്ച ക്രിക്കറ്റെന്ന് ന്യൂസിലന്‍ഡ് വീണ്ടും തെളിയിച്ചു'- വില്ല്യംസന്റെ ചിത്രത്തിനൊപ്പം സെവാഗ് കുറിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
ശ്രീലങ്ക തോറ്റു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനല്‍
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ