മുംബൈ: റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ പോരാട്ടത്തിൽ നാണംകെട്ട തോൽവി ഏറ്റുവാങ്ങിയത് രാജസ്ഥാൻ റോയൽസിന് വമ്പൻ തിരിച്ചടിയായി മാറിയിരുന്നു. ഇനി ഒരു മത്സരം കൂടിയാണ് അവർക്ക് മുന്നിലുള്ളത്. 12 പോയിന്റുള്ള അവർക്ക് അടുത്ത മത്സരം ഉറപ്പായും ജയിക്കണം. പ്ലേ ഓഫ് സാധ്യതകൾ ഇപ്പോഴും വേണമെങ്കിൽ അവർക്ക് മുന്നിൽ തുറക്കപ്പെടുമെന്ന അവസ്ഥയിൽ നിൽക്കുന്നു.
രാജസ്ഥാനെ തോൽപ്പിച്ചതോടെ ആർസിബിക്കും 12 പോയിന്റുണ്ട്. നെറ്റ് റൺറേറ്റിൽ രാജസ്ഥാന് മുന്നിലായതിനാൽ അവർ അഞ്ചാം സ്ഥാനത്ത്. രാജസ്ഥാൻ ആറാമത്.
രാജസ്ഥാന് ഒരു മത്സരമാണ് ഇനി ശേഷിക്കുന്നത്. 19ന് പഞ്ചാബ് കിങ്സിനെതിരെ. പഞ്ചാബിന് ഈ മത്സരവും ഇതു കഴിഞ്ഞ് ഒരു മത്സരവും അവശേഷിക്കുന്നു. ആർസിബിക്കും രണ്ട് മത്സരങ്ങളുണ്ട്. മികച്ച നെറ്റ് റേറ്റുള്ളതു രാജസ്ഥാന് പ്രതീക്ഷയുടെ കച്ചിത്തുരുമ്പാണ്. അടുത്ത മത്സരത്തിൽ പഞ്ചാബിനെ വീഴ്ത്തി നെറ്റ് റേറ്റ് ഉയർത്താനായിരിക്കും സഞ്ജുവും സംഘവും ശ്രമിക്കുക. പഞ്ചാബും ആർസിബിയും ഇനിയുള്ള രണ്ട് മത്സരങ്ങൾ തോൽക്കേണ്ടതും രാജസ്ഥാന് അനിവാര്യമാണ്.
കൊൽക്കത്ത നൈറ്റ്റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദുമാണ് രാജസ്ഥാന് ഭീഷണിയായി നിൽക്കുന്ന മറ്റു രണ്ട് ടീമുകൾ. കൊൽക്കത്ത അടുത്ത മത്സരം ജയിച്ചാലും നെറ്റ് റൺറേറ്റ് ഉയർന്നില്ലെങ്കിൽ രാജസ്ഥാന് ഗുണമാണ്. +0.140 എന്നതാണ് രാജസ്ഥാന്റെ നെറ്റ് റൺറേറ്റ്. 11 മത്സരങ്ങൾ മാത്രം കളിച്ച സൺറൈസേഴ്സ് അടുത്ത മൂന്ന് മത്സരവും ജയിച്ചാൽ രാജസ്ഥാന് മടങ്ങാം. അവർ ഒരു മത്സരം തോറ്റാൽ മാത്രമാണ് രാജസ്ഥാന് പ്രതീക്ഷ നിൽക്കുന്നത്.
നിലവിൽ 16 പോയിന്റുമായി ഗുജറാത്ത് ടൈറ്റൻസും 15 പോയിന്റുമായി ചെന്നൈ സൂപ്പർ കിങ്സും പ്ലേ ഓഫ് ഉറപ്പിച്ചിട്ടുണ്ട്. ശേഷിക്കുന്ന രണ്ട് സ്ഥാനത്തേക്കാണ് ഏഴ് ടീമുകൾ നിൽക്കുന്നത്. മൂന്നും നാലും സ്ഥാനത്തു നിൽക്കുന്ന മുംബൈ ഇന്ത്യൻസ്, ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമുകൾക്ക് രണ്ട് വീതം മത്സരങ്ങളാണ്. മുംബൈ- ലഖ്നൗ പോരാട്ടം അരങ്ങേറാനുള്ളതിനാൽ ഇതിൽ ഒരു ടീമിന് തോൽവി ഉറപ്പാണ്. അങ്ങനെ വരുമ്പോൾ പ്ലേ ഓഫിനായുള്ള പോരാട്ടം കടുക്കും.
ലഖ്നൗവിനെ വീഴ്ത്തിയാൽ മുംബൈക്ക് നാളെ തന്നെ പ്ലേ ഓഫ് ഉറപ്പിക്കാം. ലഖ്നൗ വിജയിച്ചാൽ അവരും പടിവാതിൽക്കൽ എത്തും. ലഖ്നൗ അവസാന പോരാട്ടത്തിൽ കൊൽക്കത്തയെയാണ് നേരിടുന്നത്. മുംബൈ അവസാന പോരാട്ടത്തിൽ ഹൈദരാബാദിനേയും.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ