Australia vs India, 4th Test
ഓസീസ് അരങ്ങേറ്റക്കാരൻ സാം കോൺസ്റ്റാസിനെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ ആഘോഷംപിടിഐ

3 അര്‍ധ സെഞ്ച്വറികള്‍; ബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു

അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ്, ഉസ്മാന്‍ ഖവാജ എന്നിവര്‍ക്കു പിന്നാലെ ലാബുഷെയ്‌നും അര്‍ധ ശതകം
Published on

മെല്‍ബണ്‍: ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയ പിടിമുറുക്കുന്നു. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസ് (60), സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ (57) എന്നിവര്‍ക്കു പിന്നാലെ മര്‍നസ് ലാബുഷെയ്‌നും അര്‍ധ സെഞ്ച്വറി നേടി.

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഓസ്‌ട്രേലിയ 2 വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സെന്ന നിലയിലാണ്. 64 റണ്‍സുമായി ലാബുഷെയ്‌നും 30 റണ്‍സുമായി സ്റ്റീവ് സ്മിത്തുമാണ് ക്രീസില്‍.

അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റാസിന്റെ കന്നി അര്‍ധ സെഞ്ച്വറിയാണ് മെല്‍ബണില്‍ പിറന്നത്. പിന്നാലെ ഈ പരമ്പരയില്‍ ആദ്യമായി ഖവാജ ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനയും നല്‍കി.

ടോസ് നേടി ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി അരങ്ങേറ്റം അവിസ്മരണീയമാക്കിയാണ് കോണ്‍സ്റ്റാസ് വരവറിയിച്ചത്. 65 പന്തില്‍ 6 ഫോറും 2 സിക്‌സും സഹിതം കോണ്‍സ്റ്റാസ് 60 റണ്‍സെടുത്തു.

ആദ്യ മൂന്ന് ടെസ്റ്റുകളിലും തിളങ്ങാതെ പോയ ഓപ്പണര്‍ മാക്‌സ്വീനിയെ ഒഴിവാക്കിയാണ് കൗമാരക്കാരനായ കോണ്‍സ്റ്റാസിനെ പ്ലെയിങ് ഇലവനിലേക്ക് വിളിച്ചത്. ആ വിളിയെ പ്രകടന മികവിലൂടെ താരം ന്യായീകരിച്ചു.

മുതിര്‍ന്ന താരം ഉസ്മാന്‍ ഖവാജയുമായി ചേര്‍ന്നു ഓപ്പണിങില്‍ 89 റണ്‍സ് ചേര്‍ത്താണ് കോണ്‍സ്റ്റാസ് മടങ്ങിയത്. രവീന്ദ്ര ജഡേജ താരത്തെ വിക്കറ്റിനു മുന്നില്‍ കുരുക്കിയാണ് മടക്കിയത്. പിന്നാലെയാണ് ഖവാജയുടെ അര്‍ധ സെഞ്ച്വറി. താരം 57 റണ്‍സില്‍ നില്‍ക്കെ ജസ്പ്രിത് ബുംറയ്ക്ക് വിക്കറ്റ് നല്‍കി മടങ്ങി.

ഇന്ത്യ രണ്ട് സ്പിന്നര്‍മാരെ കളിപ്പിക്കുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം വാഷിങ്ടന്‍ സുന്ദര്‍ പ്ലെയിങ് ഇലവനിലെത്തി. നിതീഷ് കുമാര്‍ റെഡ്ഡി സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ശുഭ്മാന്‍ ഗില്ലാണ് പുറത്തായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com