
ജയ്പുര്‍: തുടരെ മൂന്ന് തോല്‍വികളുമായി നില്‍ക്കുന്ന രാജസ്ഥാന് ജയം സ്വന്തമാക്കി തിരിച്ചെത്താന്‍ വേണ്ടത് 181 റണ്‍സ്. ടോസ് നേടി മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ആദ്യം ബാറ്റ് ചെയ്തത്. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് അടിച്ചത്.
സഞ്ജു സാംസൺ പരിക്കിനെ തുടർന്നു ഇന്ന് കളിച്ചില്ല. ക്യാപ്റ്റനു പകരം 14കാരൻ വൈഭവ് സൂര്യവംശി ഐപിഎല്ലിൽ അരങ്ങേറ്റം നടത്തിയ ചരിത്രമെഴുതി. ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി വൈഭവ് മാറി.
19 ഓവര്‍ വരെ രാജസ്ഥാന്‍ ലഖ്‌നൗ ബാറ്റിങ് നിരയെ പിടിച്ചു നിര്‍ത്തിയിരുന്നു. ഈ ഘട്ടത്തില്‍ ലഖ്‌നൗ 5 വിക്കറ്റിന് 153 റണ്‍സിലായിരുന്നു. അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മയ്ക്ക് പക്ഷേ പിടിവിട്ടു. താരത്തിന്റെ ഒറ്റ ഓവറില്‍ പിറന്നത് 27 റണ്‍സ്.
അബ്ദുല്‍ സമദിന്റെ കടന്നാക്രമണം ലഖ്‌നൗവിനെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിക്കുന്നതായി മാറി. സന്ദീപിന്റെ ആദ്യ പന്തില്‍ സിംഗിള്‍, 2, 3 പന്തുകള്‍ സിക്‌സ്. നാലാം പന്തില്‍ 2 റണ്‍സ്. 5, 6 പന്തുകള്‍ സിക്‌സിലും അവസാനിച്ചു. 10 പന്തില്‍ താരം 30 റണ്‍സെടുത്തു.
നേരത്തെ ഓപ്പണര്‍ എയ്ഡന്‍ മാര്‍ക്രം, ആയുഷ് ബദോനി എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ലഖ്‌നൗ പൊരുതിയത്. മാര്‍ക്രം 45 പന്തില്‍ 5 ഫോറും 3 സിക്‌സും സഹിതം 66 റണ്‍സെടുത്തു. ബദോനി 34 പന്തില്‍ 5 ഫോറും ഒരു സിക്‌സും സഹിതം 50 റണ്‍സും കണ്ടെത്തി. പിന്നീടാണ് സമദ് കടിഞ്ഞാണേന്തി പോരാട്ടം നയിച്ചത്.
രാജസ്ഥാനായി വാനിന്ദു ഹസരങ്ക രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍, സന്ദീപ് ശര്‍മ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ