
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍ - ഷാഹിദ് അഫ്രീദി വാഗ്പോര്. ഭീകരാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ കഴിവിനെ പരിഹസിച്ച് അഫ്രീദി വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് മറുപടിയായി സ്വന്തം രാജ്യത്തിനായി എന്തെങ്കിലും ചെയ്യുവെന്ന് ശിഖര്‍ ധവാന്‍ പ്രതികരിച്ചിരുന്നു. കാര്‍ഗില്‍ വിജയം ചൂണ്ടിക്കാട്ടിയായിരുന്നു ധവന്റെ മറുപടി. ഇപ്പോള്‍ വീണ്ടും പ്രകോപനവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്റെ മുന്‍ താരം.
'വിജയവും തോല്‍വിയുമൊക്കെ മറക്കാം. വരൂ ശിഖര്‍, നമുക്ക് ഒരു ചായ കുടിക്കാം' ധവാന്റെ പ്രതികരണം ഉള്‍പ്പെടുന്ന എക്‌സിലെ പോസ്റ്റ് പങ്കുവച്ച്, ചായകുടിക്കുന്ന സ്വന്തം ചിത്രം സഹിതം അഫ്രീദി കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ അഫ്രീദിയുടെ പോസ്റ്റിനെ പരിഹസിച്ച് രംഗത്തെത്തിയിട്ടുണ്ട്.
പാകിസ്ഥാന്‍ ടിവി ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പേരില്‍ പാകിസ്ഥാനെ അനാവശ്യമായി കുറ്റപ്പെടുത്തുന്നുവെന്ന അഫ്രീദിയുടെ വിവാദ പരാമര്‍ശം. 'ഇന്ത്യയില്‍ ഒരു പടക്കം പൊട്ടിയാല്‍ പോലും കുറ്റം പാകിസ്ഥാനാണ്. അവര്‍ക്ക് കശ്മീരില്‍ എട്ടു ലക്ഷത്തോളം സൈനികരുണ്ട്. എന്നിട്ടും ഇതു സംഭവിച്ചു. അതിന്റെ അര്‍ഥം അവര്‍ക്ക് കഴിവില്ല എന്നാണ്. സ്വന്തം ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനുള്ള കഴിവില്ല എന്നും' സമാ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ ഷാഹിദ് അഫ്രീദി പറഞ്ഞു.
'ഞങ്ങള്‍ നിങ്ങളെ കാര്‍ഗിലില്‍ തോല്‍പ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ നിങ്ങള്‍ തരംതാണ് നിലംതൊട്ട അവസ്ഥയിലാണ്. ഇനിയും നിങ്ങള്‍ എത്രത്തോളം തരംതാഴും? ഇത്തരം അനാവശ്യ പരാമര്‍ശങ്ങള്‍ നടത്തുന്നതിനു പകരം, നിങ്ങളുടെ മനസ്സും ചിന്തയും സ്വന്തം രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിക്കൂ അഫ്രീദി. ഞങ്ങള്‍ ഇന്ത്യക്കാര്‍ക്ക് ഞങ്ങളുടെ സൈന്യത്തെക്കുറിച്ച് അഭിമാനം മാത്രമേയുള്ളൂ. ഭാരത് മാതാ കീ ജയ്. ജയ് ഹിന്ദ്' അഫ്രീദിക്ക് ശിഖര്‍ ധവാന്റെ മറുപടി ഇങ്ങനെ ആയിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ