
ലാഹോർ: ഏറെ പ്രതീക്ഷയോടെ ആതിഥേയത്വം വഹിച്ച ചാംപ്യൻസ് ട്രോഫി പോരാട്ടത്തിൽ ഒരു ജയം പോലുമില്ലാതെ സ്വന്തം ടീം ആദ്യ പുറത്തായത് പാകിസ്ഥാനെ വൻ നാണക്കേടായിരുന്നു. ഇപ്പോൾ ടീമിന്റെ പ്രകടനം പാർലമെന്റിൽ ചർച്ച ചെയ്യാൻ ഒരുങ്ങുകയാണ് പാക് രാഷ്ട്രീയ നേതൃത്വം. വിഷയം പാർലമെന്റിൽ സംസാരിക്കാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനോടു ആവശ്യപ്പെടുമെന്നു രാഷ്ട്രീയകാര്യ ഉപദേഷ്ടാവ് റാണ സനാവുല്ല.
'പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സ്വതന്ത്ര സ്ഥാപനമാണ്. അവർക്കു താത്പര്യമുള്ളതു പോലെ പ്രവർത്തിക്കാം. ഈ പ്രകടനത്തെ കുറിച്ച് പാർലമെന്റിലും ഫെഡറൽ ക്യാബിനെറ്റിലും സംസാരിക്കാൻ പ്രധാനമന്ത്രിയോടു അഭ്യർഥിക്കും'.
'പാകിസ്ഥാൻ ക്രിക്കറ്റ് ചെലവാക്കുന്ന പണത്തിന്റെ കണക്ക് അറിയാൻ രാജ്യത്തിന് അവകാശമുണ്ട്. മെന്റർമാർക്കൊക്കെ വാരിക്കോരി പണം കൊടുക്കുന്നുണ്ട്. പക്ഷേ ഉത്തരവാദിത്വത്തെ കുറിച്ച് ഇവർക്കൊന്നും ധാരണയില്ലെന്നു വ്യക്തമായി കഴിഞ്ഞു. അപ്പോൾ ജോലി ചെയ്യാതെയാണ് അവർ പണം പറ്റുന്നത് എന്നു പറയേണ്ടി വരും.'
'താരങ്ങൾക്കും പ്രതിനിധികൾക്കുമൊക്കെ ലഭിക്കുന്ന ആനുകൂല്യങ്ങളും സൗകര്യങ്ങളും കണ്ടാൽ യൂറോപ്യൻ രാജ്യമാണോയെന്നു തോന്നിപ്പോകും. പിസിബിയിലെ അംഗങ്ങളെല്ലാം തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. അതാണ് ഇപ്പോഴത്തെ തകർച്ചയ്ക്ക് കാരണം. മറ്റിടങ്ങളിലുള്ളതു പോലെ സ്ഥിരതയുള്ള മികച്ച ക്രിക്കറ്റ് ബോർഡ് പാകിസ്ഥാനിലും വേണം'- സനാവുല്ല പറഞ്ഞു.
ന്യൂസിലൻഡിനോടും ഇന്ത്യയോടും തോറ്റ പാകിസ്ഥാൻ ആശ്വാസ ജയം ബംഗ്ലാദേശിനോടു കളിച്ചു സ്വന്തമാക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ആ സ്വപ്നം മഴയിൽ ഒലിച്ചു പോയി. അതോടെ ഒരു ജയവും സ്വന്തമാക്കാതെ ആദ്യ ഘട്ടത്തിൽ തന്നെ പുറത്താകുന്ന ചാംപ്യൻസ് ട്രോഫി ചരിത്രത്തിലെ ആദ്യ ടീമെന്ന നാണക്കേടിന്റെ റെക്കോർഡും അവർക്കു തന്നെ.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക