IPL 2025: അഗ്നിയായി അശ്വനി; കൊല്‍ക്കത്ത ചീട്ടുകൊട്ടാരം!

വാംഖഡെയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന് ബാറ്റിങ് തകര്‍ച്ച, മുംബൈ ഇന്ത്യന്‍സിന് ജയിക്കാന്‍ 117 റണ്‍സ്
Ashwani Kumar's record debut
അശ്വനി കുമാർഎക്സ്
Updated on

മുംബൈ: ഐപിഎല്ലില്‍ ഈ സീസണിലെ ആദ്യ ജയത്തിലേക്ക് മുംബൈ ഇന്ത്യന്‍സിനു വേണ്ടത് 117 റണ്‍സ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ മുംബൈ സ്വന്തം മൈതാനമായ വാംഖഡെ സ്‌റ്റേഡിയത്തില്‍ അതിവേഗം കൂടാരം കയറ്റി. 16.2 ഓവറില്‍ കെകെആര്‍ 116 റണ്‍സില്‍ ഓള്‍ ഔട്ടായി.

ടോസ് നേടി മുംബൈ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടക്കം മുതല്‍ കെകെആറിനെ മുംബൈ പ്രതിരോധത്തിലാക്കി. കൊല്‍ക്കത്തയുടെ കൂറ്റനടിക്കാരെ അതിവേഗം മടക്കാന്‍ മുംബൈ ബൗളര്‍മാര്‍ക്കായി.

4 വിക്കറ്റുകള്‍ വീഴ്ത്തിയ മീഡിയം പേസര്‍ അശ്വനി കുമാറിന്റെ ബൗളിങിനു മുന്നില്‍ കെകെആര്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നു. കരിയറിലെ ആദ്യ ഐപിഎല്‍ പോരിനിറങ്ങിയ അശ്വനി ചരിത്ര നേട്ടത്തോടെയാണ് കളം വിട്ടത്. ഐപിഎല്‍ അരങ്ങേറ്റ പോരാട്ടത്തില്‍ നാലോ അതിലധികമോ വിക്കറ്റുകള്‍ വീഴ്ത്തുന്ന ആറാമത്തെ ബൗളറായി താരം മാറി.

88 റണ്‍സെടുക്കുന്നതിനിടെ കൊല്‍ക്കത്തയ്ക്ക് 8 വിക്കറ്റുകള്‍ നഷ്ടമായി. പിന്നീട് വാലറ്റമാണ് സ്‌കോര്‍ 100 കടത്തിയത്.

16 പന്തില്‍ 3 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത ഇംപാക്ട് പ്ലെയര്‍ അംഗ്കൃഷ് രഘുവംശിയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. വാലറ്റത്ത് രമണ്‍ദീപ് സിങ് നടത്തിയ കൂറ്റനടികളാണ് സ്‌കോര്‍ 100 കടത്തിയത്. താരം 12 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 22 റണ്‍സെടുത്തു. റിങ്കു സിങ് (17), മനീഷ് പാണ്ഡെ (19), ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ (11) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

അശ്വനി കുമാറിനു പുറമെ ദീപക് ചഹര്‍ രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ഹര്‍ദിക് പാണ്ഡ്യ, മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com