
ഹൈദരാബാദ്: ആദ്യ പന്തില്‍ തന്നെ വിക്കറ്റ് പോയി. 29 റണ്‍സ് ചേര്‍ക്കുന്നതിനിടെ നഷ്ടമായത് 5 വിക്കറ്റുകള്‍. തുടക്കത്തില്‍ തകര്‍ന്നടിഞ്ഞ ഡല്‍ഹി ക്യാപിറ്റല്‍സിനെ രക്ഷിച്ചത് ട്രിസ്റ്റന്‍ സ്റ്റബ്‌സും അശുതോഷ് ശര്‍മയും. പ്ലേ ഓഫ് സാധ്യത വര്‍ധിപ്പിക്കാന്‍ പൊരുതുന്ന ഡല്‍ഹി സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ആദ്യം ബാറ്റ് ചെയ്ത് എത്തിയത് 7 വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സില്‍.
ഡല്‍ഹിയുടെ ബാറ്റിങ് കഴിഞ്ഞതിനു പിന്നാലെ മഴ കളി മുടക്കി. നിലവില്‍ മഴയെ തുടര്‍ന്നു കളി നിര്‍ത്തി വച്ചിരിക്കുകയാണ്.
ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തീരുമാനം ശരിവച്ച് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ആദ്യ പന്തില്‍ തന്നെ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടി എത്തിയ കരുണ്‍ നായരെ ഗോള്‍ഡന്‍ ഡക്കായി മടക്കി. പിന്നാലെ തുരുതുരെ വിക്കറ്റുകള്‍ വീണു. 62 റണ്‍സ് ചേര്‍ക്കുന്നതിനിടെ 6 വിക്കറ്റുകള്‍ ഡല്‍ഹിക്ക് നഷ്ടമായി.
പിന്നീടാണ് ടീം തിരിച്ചു വരവ് നടത്തിയത്. ട്രിസ്റ്റന്‍ സ്റ്റബ്‌സും അശുതോഷും ചേര്‍ന്നാണ് ടീമിനെ 100 കടത്തിയത്. സ്റ്റബ്‌സ് 36 പന്തില്‍ 41 റണ്‍സുമായി പുറത്താകാതെ നിന്നു. അശുതോഷ് 26 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം 41 റണ്‍സ് കണ്ടെത്തി.
എസ്ആര്‍എച്ചിനായി കമ്മിന്‍സ് 4 ഓവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തി. വെറ്ററന്‍ പേസര്‍ ജയദേവ് ഉനദ്കടും തിളങ്ങി. താരം 4 ഓവറില്‍ 13 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. ഒരു വിക്കറ്റെടുത്തു. ഹര്‍ഷല്‍ പട്ടേല്‍, ഇഷാന്‍ മലിംഗ എന്നിവരും ഓരോ വിക്കറ്റെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ