
ന്യൂഡല്‍ഹി: സൂപ്പര്‍താരം വിരാട് കോഹ് ലി ടെസറ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ബിസിസിഐ വൃത്തങ്ങള്‍ വിരാട് കോഹ് ലിയോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
'അദ്ദേഹം തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് മാറുകയാണെന്ന് ബോര്‍ഡിനെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിര്‍ണായകമായ ഇംഗ്ലണ്ട് പര്യടനം വരാനിരിക്കുന്നതിനാല്‍ പുനഃപരിശോധന നടത്താന്‍ ബിസിസിഐ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അദ്ദേഹം ഇതുവരെ അഭ്യര്‍ത്ഥനയില്‍ നിന്ന് പിന്മാറിയിട്ടില്ല,'- ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
രോഹിത് ശര്‍മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കോഹ്ലിയുടെ തീരുമാനം. അടുത്ത മാസം ഇംഗ്ലണ്ടില്‍ നടക്കുന്ന അഞ്ച് ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ തെരഞ്ഞെടുക്കാന്‍ ഇന്ത്യയുടെ സെലക്ടര്‍മാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ യോഗം ചേരും. ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍- ഗാവസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ശേഷം കോഹ് ലിക്ക് ഫോം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
36 കാരനായ കോഹ്ലി ഇന്ത്യയ്ക്കായി 123 ടെസ്റ്റുകള്‍ കളിച്ചിട്ടുണ്ട്. 46.85 ശരാശരിയില്‍ 9,230 റണ്‍സ് നേടിയിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ അദ്ദേഹത്തിന്റെ ശരാശരി കുറഞ്ഞു. 37 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ച്വറികള്‍ ഉള്‍പ്പെടെ 1,990 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ