ഇനി റഫറിയും കളി കാമറയില്‍ പിടിക്കും; ഗോള്‍ കാണാം, പെനാല്‍റ്റി തര്‍ക്കം പരിഹരിക്കില്ല! (വിഡിയോ)

ഫിഫ ക്ലബ് ലോകകപ്പിലാണ് പുതിയ പരിഷ്‌കാരം വരുന്നത്
The scene from the referee's camera
റഫറിയുടെ കാമറയിൽ നിന്നുള്ള ദൃശ്യം (FIFA Club World Cup)
Updated on
1 min read

ന്യൂയോര്‍ക്ക്: പരിഷ്‌കരിച്ച ഫിഫ ക്ലബ് ലോകകപ്പ് (FIFA Club World Cup) പോരാട്ടങ്ങള്‍ക്ക് ഈ മാസം 15 മുതല്‍ തുടക്കമാകുകയാണ്. ഫിഫ ലോകകപ്പ് പോലെ 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന ടൂര്‍ണമെന്റാണ് ക്ലബ് ലോക പോരാട്ടത്തില്‍ ഇത്തവണ മുതല്‍. ഒപ്പം ശ്രദ്ധേയ മാറ്റങ്ങള്‍ സാങ്കേതിക തലത്തിലും ഫിഫ നടപ്പാക്കുന്നുണ്ട്. അതിലൊന്നാണ് റഫറിമാര്‍ ധരിക്കുന്ന ബോഡി കാമറകള്‍.

വാര്‍ പോലെ പ്രവര്‍ത്തിക്കുന്ന കാമറ എന്നാകും ആരാധകര്‍ കരുതുന്നത്. എന്നാല്‍ അങ്ങനെയല്ല. ഗ്രൗണ്ടില്‍ തര്‍ക്കമുണ്ടാകുന്ന വിഷയങ്ങളൊന്നും റഫറിയുടെ കാമറ വഴി കണ്ടെത്തില്ല. ഈ കാമറ സ്‌ക്രീനിലൂടെ കളി കാണുന്ന ആരാധകരെ ഉദ്ദേശിച്ചാണ്. ഗോള്‍ നേടുന്നതും മികച്ച സേവുകളും ഒക്കെ മറ്റൊരു വശത്തിലൂടെ കാണുന്നതിന്റെ അനുഭവമാണ് കാമറ ഘടിപ്പിക്കുന്നതിലൂടെ ഫിഫ ഉദ്ദേശിക്കുന്നത്. പെനാല്‍റ്റി അടക്കമുള്ള തര്‍ക്ക വിഷയങ്ങള്‍ വാര്‍ പോലെയുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചു തന്നെ തുടരും.

റഫറിമാരുടെ ഇയര്‍ പീസുകളില്‍ നിന്നു നീണ്ടു നില്‍ക്കുന്ന തരത്തിലാണ് ബോഡി കാമറകള്‍ ഘടിപ്പിക്കുന്നത്. 5ജി നെറ്റ്‌വര്‍ക്ക് വഴിയായിരിക്കും കാമറയുടെ പ്രവര്‍ത്തനം. മത്സരത്തിലെ സൂക്ഷ്മ നിമിഷങ്ങള്‍ കാണികള്‍ക്ക് അനുഭവവേദ്യമാക്കുകയാണ് ലക്ഷ്യം. നിലവില്‍ ടൂര്‍ണമെന്റിന്റെ ആറ് വേദികളിലാണ് നടപ്പാക്കുന്നത്. ക്ലബ് ലോകകപ്പ് പോരാട്ടങ്ങള്‍ അമേരിക്കയിലാണ് അരങ്ങേറുന്നത്.

2024ല്‍ കാമറാ പരീക്ഷണം ഫിഫ നടത്തിയിരുന്നു. ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് പോരാട്ടത്തിലാണ് ഈ കാമറ ആദ്യമായി ഫിഫ പരീക്ഷിച്ചത്. ബോട്ടഫോഗോ- പചുക്ക മത്സരത്തിലാണ് കാമറ പരീക്ഷിച്ചത്.

വാറിലും അപ്‌ഡേഷന്‍

വാര്‍ സാങ്കേതിക വിദ്യയിലും മാറ്റമുണ്ടാകും. കൂടുതല്‍ സുതാര്യതയ്ക്കായി റഫറിയുടെ വിഡിയോ അവലോകനങ്ങള്‍ സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനിലും പ്രദര്‍ശിപ്പിക്കും. അല്‍ഗോരിതങ്ങള്‍ അടിസ്ഥാനമാക്കി 16 കാമറകള്‍ ഉപയോഗിച്ച് മെച്ചപ്പെട്ട സെമി ഓട്ടോമാറ്റിക്ക് ഓഫ് സൈഡ് സാങ്കേതിക വിദ്യയും മത്സരങ്ങളില്‍ നടപ്പിലാക്കും. ഓഫ് സൈഡില്‍ താരങ്ങള്‍ നില്‍ക്കേ പന്ത് കളിക്കാരന്‍ തൊടുമ്പോള്‍ തന്നെ അസിസ്റ്റന്റ് റഫറിമാര്‍ക്ക് ഓഡിയോ സന്ദേശങ്ങള്‍ ലഭിക്കും. ഓഫ് സൈഡ് കോളുകള്‍ വേഗത്തിലാക്കാനും കളി വേഗം തന്നെ ആരംഭിക്കാനും പുതിയ നീക്കം ലക്ഷ്യമിടുന്നു.

8 സെക്കന്‍ഡ്

ഗോള്‍ കീപ്പര്‍മാര്‍ ഇനി മുതല്‍ എട്ട് സെക്കന്‍ഡിനുള്ളില്‍ പന്ത് റിലീസ് ചെയ്യണം. നേരത്തെ ആറ് സെക്കന്‍ഡ് ആയിരുന്നതാണ് നീട്ടിയത്. അഞ്ച് സെക്കന്‍ഡായാല്‍ റഫറി ഗോള്‍ കീപ്പര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കും. എട്ട് സെക്കന്‍ഡ് കഴിഞ്ഞിട്ടും പന്ത് അടിച്ചു കൊടുത്തില്ലെങ്കില്‍ എതിര്‍ ടീമിനു കോര്‍ണര്‍ കിക്ക് അനുവദിക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com