
ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഇന്ത്യന്‍ ടീം പരിശീലകന്‍ ഗൗതം ഗംഭീര്‍ ( Gautam Gambhir ) നാട്ടിലേക്ക് മടങ്ങി. അമ്മ സീമ ഗംഭീറിന് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് ഗംഭീര്‍ അടിയന്തരമായി ഇന്ത്യയിലേക്ക് ( Indian Cricket Team ) മടങ്ങിയത്. ജൂണ്‍ 11 നാണ് സീമ ഗംഭീറിന് ഹൃദയാഘാതമുണ്ടായത്.
ഗംഭീറിന്റെ അമ്മ ഡല്‍ഹിയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ജൂണ്‍ 20-നാണ് ഹെഡിങ്‌ലെയില്‍ ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ആദ്യ ടെസ്റ്റിനു മുമ്പ്, 17 -ാം തീയതി ഗംഭീര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
യുവതാരം ശുഭ്മാന്‍ ഗില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ടെസ്റ്റ് പരമ്പരയാണ് ഇംഗ്ലണ്ടിനെതിരായിട്ടുള്ളത്. മുതിര്‍ന്ന താരങ്ങളായ രോഹിത് ശര്‍മ്മ, വിരാട് കോഹ് ലി, ആര്‍ അശ്വിന്‍ എന്നിവര്‍ വിരമിച്ചശേഷം നടക്കുന്ന ആദ്യ പരമ്പര കൂടിയാണിത്. ഗില്ലും ഗംഭീറും നേതൃത്വം വഹിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഒരു പുതിയ യുഗത്തിനാണ് ഇംഗ്ലണ്ടിനെതിരായ പരമ്പര തുടക്കം കുറിക്കുന്നത്.
ഗംഭീര്‍ നാട്ടിലേക്ക് മടങ്ങിയതോടെ വെള്ളിയാഴ്ച നടക്കുന്ന ഇന്ത്യ - ഇന്ത്യ എ ടീമുകളുടെ നാല് ദിവസത്തെ ഇന്‍ട്രാ-സ്‌ക്വാഡ് മത്സരത്തില്‍ ടീമിന്റെ ചുമതല അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡോഷാറ്റെ ഏറ്റെടുക്കും. ബൗളിങ് കോച്ച് മോര്‍ണി മോര്‍ക്കലും ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്കും ഇന്ത്യൻ ടീമിനൊപ്പമുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates