
മുംബൈ: ഇന്ത്യൻ താരവും ആർസിബി പേസറുമായ യഷ് ദയാലിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മറ്റൊരു യുവതി കൂടി രംഗത്ത്. യഷ് ദയാലുമായുള്ള ചാറ്റിന്റെ സ്ക്രീൻ ഷോട്ടുകൾ യുവതി സമൂഹ മാധ്യമങ്ങളിൽ പങ്കിട്ടു. യഷ് ദയാൽ വിശ്വാസ്യത ചോദ്യം ചെയ്യുകയാണെന്നും ദൈവമാണ് രക്ഷിച്ചതെന്നും യുവതി കുറിപ്പിലൂടെ പ്രതികരിച്ചു.
യഷ് ദയാൽ വിവാഹ വാഗ്ദാനം നൽകി താരം മാനസികമായും ശാരീരികവുമായി പീഡിപ്പിച്ചെന്നു ആരോപിച്ച് യുപിയിൽ നിന്നുള്ള യുവതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാതി പരിഹാര പോർട്ടലിനെ സമീപിച്ചിരുന്നു. പിന്നാലെയാണ് ആരോപണവുമായി മറ്റൊരു യുവതിയും രംഗത്തെത്തിയത്.
'ഇത് പങ്കുവെക്കാൻ പോലും എനിക്ക് വളരെ ബുദ്ധിമുട്ടുണ്ട്. ദൈവമേ, എന്താണ് അയാൾ നമ്മളോട് ചെയ്തത്. ഇത് വെറും വഞ്ചനയല്ല, വിശ്വാസവഞ്ചനയാണ്. ഇനിയും എത്ര ജീവിതങ്ങളാണ് നിങ്ങൾ ഇങ്ങനെ നശിപ്പിക്കാൻ പോകുന്നത്? നിന്നപ്പോലെ ഒരു വില കുറഞ്ഞ വ്യക്തിയിൽ നിന്നു എന്നെ രക്ഷിച്ചതിനു ഞാൻ ദൈവനത്തിനു നന്ദി പറയുന്നു'- യുവതി എക്സിൽ കുറിച്ചു.
നേരത്തെ യുപിയിൽ നിന്നുള്ള യുവതി നൽകിയ പരാതിയിൽ താരമോ കുടുംബമോ ഇതുവരെ പ്രതികരിച്ചിട്ടില്ല. സംഭവത്തിൽ യാഷിനു പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. താരത്തിന്റെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും പൊലീസ് കൂടുതൽ നടപടികളിലേക്ക് കടക്കുക. അതിനിടെയാണ് മറ്റൊരു യുവതി ആരോപണവുമായി എത്തിയത്.
വിവാഹ വാഗ്ദാനം നൽകി യഷ് പീഡിപ്പിച്ചെന്നാണ് ഉത്തർപ്രദേശ് സ്വദേശിയായ യുവതി നൽകിയ പരാതിയിലെ ആരോപണം. ഗാസിയാബാദുകാരിയായ യുവതി പരാതിയുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓൺലൈൻ പരാതി പരിഹാര പോർട്ടലിനെ സമീപിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ജൂലൈ 21നുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ഗാസിയാബാദ് ഇന്ദിരാപുരം പൊലീസിനോടു മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചിട്ടുണ്ട്.
യഷുമായി 5 വർഷത്തെ അടുപ്പമുണ്ടെന്നു അവകാശപ്പെട്ട യുവതി താരം മാനസികമായും ശാരീരികമായും ഉപദ്രവിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നു. വിവിധ ആവശ്യങ്ങൾ പറഞ്ഞ യഷ് പണം തട്ടിയെന്നും താരം ഇത്തരത്തിൽ നിരവധി പെൺകുട്ടികളെ പറ്റിച്ചതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ചാറ്റ് സ്ക്രീൻ ഷോട്ടുകൾ, വിഡിയ കോൾ രേഖകൾ അടക്കമുള്ള തെളിവുകൾ തന്റെ പക്കലുണ്ടെന്നും യുവതി ആവകാശപ്പെട്ടിരുന്നു.
Yash Dayal Harassment Allegations: In a recent development, another woman has publicly shared private conversations with the cricketer on the social media platform X.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates