ബ്യൂണസ് അയേഴ്സ്: അർജന്റീനയുടെ താരങ്ങളും കോച്ച് യോര്‍ഗെ സാംപോളിയും തമ്മിലുള്ള അസ്വാരാസ്യങ്ങൾ മറനീക്കി പുറത്ത്. ടീമിലെ പാചകക്കാരന് വരെ നന്ദി പറഞ്ഞ് മുന്നേറ്റ താരം സെർജിയോ അഗ്യെറോ ഇന്‍സ്റ്റഗ്രാമിലിട്ട പോസ്റ്റാണ് ഇത്തരമൊരു അഭ്യൂഹത്തിന് വഴിയൊരുക്കിയത്. റഷ്യന്‍ ലോകകപ്പില്‍ അര്‍ജന്റീന പുറത്തായതിന് പിന്നാലെയാണ് അഗ്യെറോയുടെ പോസ്റ്റ്. പരിശീലകന്‍ യോര്‍ഗെ സാംപോളിയേയും കോച്ചിങ് സ്റ്റാഫിനേയും അവഗണിച്ച മാഞ്ചസ്റ്റർ സിറ്റി താരം സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കും നന്ദി പറയുന്നുണ്ട്. എന്നാൽ സാംപോളിയേയും കോച്ചിങ് സ്റ്റാഫിനേയും താരം ഒരു വാക്കിൽ പോലും പരാമർശിക്കുന്നില്ല.
പ്രീ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് 4-3ന് അര്‍ജന്റീന പരാജയപ്പെട്ട പോരാട്ടത്തിൽ അഗ്യെറോ പകരക്കാരനായി ഇറങ്ങി മൂന്നാം ഗോൾ വലയിലാക്കിയിരുന്നു. നേരത്തെ അഗ്യെറോയെ കളത്തിലിറക്കട്ടേയെന്ന് മെസിയോട് സാംപോളി അന്വേഷിക്കുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
അഗ്യെറോയുടെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ നിന്ന്
' നന്ദി പറയാനുള്ള സമയമാണിത്. എന്റെ കുടുംബത്തിനും മകനും കൂട്ടുകാര്‍ക്കും നന്ദി പറയുന്നു. റഷ്യയിലേക്ക് വന്ന് എന്നെ പിന്തുണച്ചവരേയും മറക്കാനാകില്ല. അര്‍ജന്റീനക്കാര്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലുള്ളവരും ഒപ്പമുണ്ടായിരുന്നു. എല്ലാവരിലും അര്‍ജന്റീനയെന്ന ഒറ്റ വികാരമായിരുന്നു. എല്ലാ കഷ്ടപ്പാടുകളും സഹിച്ച് റഷ്യയിൽ വന്ന് ആരാധകർ ഞങ്ങളെ പ്രോത്സാഹിപ്പിച്ചു. എല്ലാത്തിനുമുപരി എന്റെ സഹതാരങ്ങളോടും കടപ്പെട്ടിരിക്കുന്നു. എല്ലാ മത്സരത്തിലും സഹ താരങ്ങൾ എനിക്ക് ധൈര്യം പകർന്നു. ആവുംവിധം ഞങ്ങൾ പൊരുതി. മെഡിക്കല്‍ സംഘത്തോടും ഫിസിയോയോടും ടീമിനൊപ്പമുണ്ടായിരുന്ന പാചകക്കാരോടും നന്ദി അറിയിക്കുന്നു. മഹത്തായ ഒരു ടീമിന്റെ ഭാഗമായിരുന്നു എല്ലാവരും. അര്‍ജന്റീനയെ ഞാന്‍ സ്‌നേഹിക്കുന്നു. ഒരുമിച്ചുള്ള പോരാട്ടം ഇനിയും തുടരും.'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ