ബെല്‍ജിയം രണ്ടടി മുന്നില്‍; തിരിച്ചടിക്കാന്‍ ബ്രസീലിന് ഇനി 45 മിനുട്ടുകള്‍

ബ്രസീലിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറിന്റെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍
ബെല്‍ജിയം രണ്ടടി മുന്നില്‍; തിരിച്ചടിക്കാന്‍ ബ്രസീലിന് ഇനി 45 മിനുട്ടുകള്‍

കസാന്‍: ബ്രസീലിനെതിരായ ലോകകപ്പ് ക്വാര്‍ട്ടറിന്റെ ഒന്നാം പകുതി അവസാനിക്കുമ്പോള്‍ ബെല്‍ജിയം രണ്ട് ഗോളിന് മുന്നില്‍. 13ാം മിനുട്ടില്‍ ബ്രസീല്‍ താരം ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോളാണ് ബെല്‍ജിയത്തെ മുന്നിലെത്തിച്ചത്. 31ാം മിനുട്ടില്‍ കെവിന്‍ ഡി ബ്രുയ്ന്‍ നേടിയ സുന്ദരന്‍ ലോങ് റെയ്ഞ്ച് ഷോട്ടിലൂടെയാണ് ബെല്‍ജിയം രണ്ടാം ഗോളും സ്വന്തമാക്കിയത്. 

കളിയുടെ തുടക്കത്തില്‍ തന്നെ ബ്രസീല്‍ ഗോളിന് തൊട്ടടുത്തെത്തിയിരുന്നു. പ്രതിരോധ താരം തിയാഗോ സില്‍വയുടെ ഗോള്‍ ശ്രമം അവിശ്വസനീയമാം വിധം പോസ്റ്റില്‍ തട്ടി മടങ്ങി. പിന്നാലെ തുടരന്‍ ആക്രമണങ്ങളാണ് ബ്രസീല്‍ നടത്തിയത്. കിക്കോഫ് മുതലുള്ള ബ്രസീല്‍ ആക്രമണം തുടക്കത്തില്‍ ബെല്‍ജിയം നിരയില്‍ അങ്കലാപ്പുണ്ടാക്കിയെങ്കിലും ക്രമേണ കളിയുടെ താളത്തിലേക്ക് അവരും എത്തിയതോടെ മത്സരം ആവേശം താഴാതെ നിലനിന്നു. ബ്രസീലിന്റെ വേഗതയാര്‍ന്ന മുന്നേറ്റങ്ങള്‍ക്ക് റൊമേലു ലുകാകു, കെവിന്‍ ഡി ബ്രുയ്ന്‍, ചാഡ്‌ലി എന്നിവരിലൂടെ കൗണ്ടര്‍ അറ്റാക്കുകളുമായി ബെല്‍ജിയവും കട്ടക്ക് നിന്നു. മറുഭാഗത്ത് ബ്രസീല്‍ കുതിപ്പുകള്‍ക്ക് നെയ്മറും പൗലിഞ്ഞോയും മാഴ്‌സലോയും കുട്ടീഞ്ഞോയും നേതൃത്വം നല്‍കി. ബ്രസീലിയന്‍ താരങ്ങളുടെ ഗോള്‍ ശ്രമങ്ങളെല്ലാം ബെല്‍ജിയം പ്രതിരോധം സമര്‍ഥമായി തന്നെ ഇല്ലാതാക്കി. 

ആദ്യ പകുതി അവസാന ഘട്ടത്തിലേക്ക് കടന്ന ഘട്ടത്തില്‍ ഒരു ഫ്രീ കിക്കിലൂടെ വല ചലിപ്പിക്കാനുള്ള ഡി ബ്രുയ്‌ന്റെ ശ്രമം ബ്രസീല്‍ ഗോള്‍ കീപ്പര്‍ അലിസന്‍ തട്ടിയകറ്റി. തൊട്ടുപിന്നാലെ കോര്‍ണറില്‍ നിന്നെത്തിയ പാസിനെ മനോഹരമായ നീക്കത്തിലൂടെ ഒരു  വണ്ടര്‍  ഗോളാക്കി മാറ്റാനുള്ള ബെല്‍ജിയം പ്രതിരോധ താരം വിന്‍സന്റ് കോംപനിയുടെ ശ്രമവും അലിസന്‍ വിഫലമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com