ബ്രസീല്‍ വഴങ്ങിയത് അവരുടെ രണ്ടാമത്തെ ലോകകപ്പ് സെല്‍ഫ് ഗോള്‍; നാണക്കേടിന്റെ റെക്കോര്‍ഡ് ഫെര്‍ണാണ്ടീഞ്ഞോയ്ക്കും

ബ്രസീല്‍ വഴങ്ങിയത് അവരുടെ രണ്ടാമത്തെ ലോകകപ്പ് സെല്‍ഫ് ഗോള്‍; നാണക്കേടിന്റെ റെക്കോര്‍ഡ് ഫെര്‍ണാണ്ടീഞ്ഞോയ്ക്കും

2014ല്‍ സ്വന്തം നാട്ടില്‍ അരങ്ങേറിയ ലോക മാമാങ്കത്തിലാണ് ബ്രസീല്‍ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്

റഷ്യന്‍ ലോകകപ്പില്‍ നിന്ന് ബ്രസീല്‍ ബെല്‍ജിയത്തോടെ പരാജയപ്പെട്ട് പുറത്തായിക്കഴിഞ്ഞു. എങ്കിലും ലോകകപ്പിന്റെ ചരിത്രത്തിലെ അവരുടെ നേട്ടങ്ങള്‍ക്ക് സമാനതകളില്ല എന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് ലോക കിരീടങ്ങളെന്ന റെക്കോര്‍ഡും ഭദ്രം. നാല്  ലോക കിരീടങ്ങളുള്ള ജര്‍മനി ആദ്യ റൗണ്ടില്‍ തന്നെ മടങ്ങിയതോടെ ബ്രസീല്‍ നാല് വര്‍ഷത്തേക്ക് കൂടി നേട്ടം സ്വന്തമാക്കി വയ്ക്കും. 

പറഞ്ഞുവരുന്നത് മറ്റൊരു കാര്യമാണ്. ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടറില്‍ ബ്രസീല്‍ ആദ്യ ഗോള്‍  വഴങ്ങിയത് ഫെര്‍ണാണ്ടീഞ്ഞോയുടെ സെല്‍ഫ് ഗോള്‍ അബദ്ധത്തിലൂടെയായിരുന്നു. ലോകകപ്പിന്റെ ചരിത്രത്തില്‍ ബ്രസീല്‍ വഴങ്ങുന്ന രണ്ടാമത്തെ മാത്രം സെല്‍ഫ് ഗോളാണിത്. അങ്ങനെ നാണക്കേടിന്റെ റെക്കോര്‍ഡിലേക്ക്  ഫെര്‍ണാണ്ടീഞ്ഞോ തന്റെ പേരും എഴുതിവച്ചു. 

2014ല്‍ സ്വന്തം നാട്ടില്‍ അരങ്ങേറിയ ലോക മാമാങ്കത്തിലാണ് ബ്രസീല്‍ ചരിത്രത്തിലാദ്യമായി ഒരു ലോകകപ്പ് മത്സരത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങിയത്. മാഴ്‌സലോ ആണ് ബ്രസീലിന്റെ ലോകകപ്പ് ചരിത്രത്തില്‍ സെല്‍ഫ് ഗോള്‍ വഴങ്ങി നാണക്കേട് സമ്പാദിച്ച ആദ്യ താരം. ക്രൊയേഷ്യക്കെതിരേയായിരുന്നു മാഴ്‌സലോയുടെ അബദ്ധം. മാഴ്‌സലോയും ബെല്‍ജിയത്തിനെതിരായ പോരാട്ടത്തില്‍ ബ്രസീല്‍ നിരയില്‍ മഴുവന്‍ സമയത്തും കളിച്ചു. ഈ രണ്ട് ഗോളുകള്‍ക്കും പൊതുവായുള്ള ഒരു സവിശേഷത ഇവ രണ്ടും 21ാം നൂറ്റാണ്ടിലെ ബ്രസീല്‍ ലോകകപ്പ് ചരിത്രത്തിലാണ് അടയാളപ്പെടുന്നത് എന്നതാണ്. 20ാം നൂറ്റാണ്ടില്‍ അരങ്ങേറിയ ഒരു ലോക പോരാട്ടത്തിലും ബ്രസീല്‍ സെല്‍ഫ് ഗോള്‍ ദാനമായി എതിര്‍ ടീമിന് സമ്മാനിച്ചിട്ടില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com