സമാറ : ലോകകപ്പില്‍ പോര്‍ച്ചുഗലും സ്‌പെയിനും ഗ്രൂപ്പ് ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങള്‍ക്കായി ഇന്ന് കളത്തിലിറങ്ങും. ഗ്രൂപ്പ് ചാമ്പ്യന്മാരായി പ്രീ ക്വാര്‍ട്ടറിലെത്തുക ലക്ഷ്യമിട്ടാണ് റൊണാള്‍ഡോയും, സെര്‍ജിയോ റാമോസും സംഘവും ഇറങ്ങുന്നത്.
പോർച്ചുഗലിന് ഇറാനാണ് എതിരാളി. മോറോക്കോയാണ് സ്പെയിനിന്റെ പ്രതിയോഗികൾ. ഇറാനെ സമനിലയില്‍ തളച്ചാല്‍പ്പോലും പോര്‍ച്ചുഗലിന് രണ്ടാം റൗണ്ടിലേക്ക് പ്രവേശിക്കാം. അതേസമയം പറങ്കികളെ തോൽപ്പിച്ചാൽ മാത്രമേ ഇറാന് പ്രതീക്ഷയുള്ളൂ. മൊറോക്കോക്കെതിരേ സമനില നേടിയാല്‍ സ്‌പെയിനും അടുത്ത റൗണ്ടിലേക്ക് മുന്നേറാനാകും. മൊറോക്കോക്കെതിരേ തോറ്റാലും പോര്‍ച്ചുഗല്‍ ഇറാനെ തോല്‍പ്പിച്ചാല്‍ സ്‌പെയിനിന് മുന്നോട്ടുള്ള വഴിതെളിയും. ഇന്ത്യൻ സമയം രാത്രി 11.30 നാണ് രണ്ടു മൽസരങ്ങളും.
ഗ്രൂപ്പ് എയിൽ വിജയക്കുതിപ്പ് തുടരാൻ ലക്ഷ്യമിട്ട് ആതിഥേയരായ റഷ്യയും ഇന്ന് കളത്തിലിറങ്ങും. മുൻ ചാമ്പ്യന്മാരായ ഉറുഗ്വായാണ് എതിരാളി ആദ്യ രണ്ടു മത്സരങ്ങളും ജയിച്ച് ആറു പോയന്റുമായാണ് ഇരുവരും മുഖാമുഖം വരുന്നത്. മത്സരം സമനിലയിലായാല്‍ ഗോള്‍ ശരാശരിയില്‍ മുന്നിലുള്ള റഷ്യ ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും. സമാറയില്‍ നടക്കുന്ന, ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിശ്ചയിക്കുന്ന പോരാട്ടം ഇന്ത്യൻ സമയം രാത്രി 7.30 നാണ്.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സൗദി അറേബ്യ മുഹമ്മദ് സലയുടെ ഈജിപ്തിനെ നേരിടും. റഷ്യന്‍ ലോകകപ്പിലെ ആദ്യജയം തേടിയാണ് ആദ്യ രണ്ടു മത്സരങ്ങളും തോറ്റ സൗദിയും ഈജിപ്തും വോള്‍വോഗ്രാഡില്‍ പോരാട്ടത്തിനിറങ്ങുന്നത്. ഈ മൽസരവും ഇന്ത്യൻ സമയം രാത്രി 7.30 നാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ