സ്ത്രീകള്‍ക്കെതിരായ അതിക്രമം; തൊഴിലിടങ്ങളില്‍ പരാതി പരിഹാര കമ്മിറ്റി നിര്‍ബന്ധമാക്കും

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനം പരിഹരിക്കാന്‍ പരാതി സെല്‍ രൂപീകരിക്കുമെന്ന് 
സ്ത്രീകള്‍ക്കെതിരായ അതിക്രമം; തൊഴിലിടങ്ങളില്‍ പരാതി പരിഹാര കമ്മിറ്റി നിര്‍ബന്ധമാക്കും

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ കൂടുതല്‍ നടപടികള്‍ക്കൊരുങ്ങി സര്‍ക്കാര്‍. തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനം പരിഹരിക്കാന്‍ പരാതി സെല്‍ രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ. ഇന്റേണല്‍ കമ്മിറ്റി, ലോക്കല്‍ കമ്മിറ്റി എന്നിവ നിലവില്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ വിഭാഗത്തിന്റെ കീഴിലാണുള്ളത്. കമ്മിറ്റികള്‍ രൂപീകരിക്കാത്ത തൊഴിലിടങ്ങളില്‍ ഇവ രൂപീകരിക്കാന്‍ ഈ സര്‍ക്കാര്‍ സ്ഥാനമേറ്റ കാലത്ത് തന്നെ ശ്രമം നടത്തിയിരുന്നു. അത് സംസ്ഥാനത്ത് നടപ്പിലായി വരുന്നുണ്ട്. തൊഴിലിടങ്ങളില്‍ പരാതി പരിഹാര കമ്മിറ്റി നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. 

വനിതകളുടെ മുന്നേറ്റം സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഇന്ന് ശക്തമായി തന്നെയുണ്ട്. അതേസമയം തന്നെ അവര്‍ക്കെതിരായ ചൂഷണങ്ങള്‍ക്കും കുറവില്ല. തുല്ല്യ പദവിയും സൗകര്യങ്ങളും ഇപ്പോഴും ലഭിക്കാത്ത വനിതകളുണ്ട്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ എല്ലാ തരത്തിലുള്ള അതിക്രമങ്ങളും തടയുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇത്തരത്തിലുള്ള വിഷയങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ നിയമം കര്‍ശനമാക്കാനാണ് ആലോചിക്കുന്നത്. സ്ത്രീയും പുരുഷനും പരസ്പരം ബഹുമാനിച്ചും പ്രോത്സാഹിപ്പിച്ചുമാണ് മുന്നോട്ടുപോകേണ്ടത്.

ചലച്ചിത്ര മേഖലയില്‍ നടക്കുന്ന ചൂഷണങ്ങള്‍ നിയന്ത്രിക്കാനായി അവിടെയും കമ്മിറ്റി രൂപീകരിക്കാനുള്ള ശക്തമായ നടപടികള്‍ കൈക്കൊള്ളും. തന്റെ സെറ്റുകളില്‍ ഇത്തരത്തിലുള്ള കമ്മിറ്റികള്‍ രൂപീകരിക്കാനുള്ള ശ്രമം നടത്തുമെന്ന സംവിധായകന്‍ ആഷിഖ് അബുവിന്റെ പ്രസ്താവന സ്വാഗതം ചെയ്യുന്നതായും മന്ത്രി വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com