ആര്‍എസ്എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു;പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍,നാളെ ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ക്ഷേത്രത്തില്‍ എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.നെഞ്ചിലും വയറിനും മാരകമായ മര്‍ദ്ദനമേറ്റ അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു
ആര്‍എസ്എസ് പ്രവര്‍ത്തകനായ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു;പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍,നാളെ ആലപ്പുഴയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍

ആലപ്പുഴ: ചേര്‍ത്തലയില്‍ ഉത്സവ പറമ്പില്‍ പ്ലസ്ടു വിദ്യാര്‍ത്ഥി മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടു. പട്ടണക്കാട് കളപ്പുരയ്ക്കല്‍ അനന്തു (17) ആണ് മരിച്ചത്. പട്ടണക്കാട് നീലിംമഗലം ക്ഷേത്രത്തിലെ ഉത്സവത്തിനിടെയായിരുന്നു സംഭവം. സംഭവത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന പത്ത് ആര്‍എസ്എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികായണ്. കൊല്ലപ്പെട്ട അനന്തവും ആര്‍എസ്എസ് പ്രവര്‍ത്തകനാണ് എന്ന് പൊലീസ് പറഞ്ഞു. വയലാര്‍ രാമവര്‍മ്മ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് അനന്തു.

സ്‌കൂളില്‍ ഉടലെടുത്ത സംഘര്‍ഷമാണ് അനന്തുവിന്റെ ജീവനെടുക്കുന്നതില്‍ കലാശിച്ചത്. സ്‌കൂളില്‍ ഉണ്ടായ പ്രശ്‌നം ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വെച്ച് ചര്‍ച്ച നടത്തി പരിഹരിച്ചിരുന്നു. എന്നാല്‍ അതില്‍ മതിവരാത്തവരാണ് ക്രമം നടത്തിയത്. ക്രൂരമര്‍ദ്ദനമാണ് ഉത്സവ പറമ്പില്‍വെച്ച് അനന്തുവിനേറ്റത്. ശരീരമാകെ മുറിവുകളുമായാണ് അനന്തുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

അക്രമം ആസൂത്രിതമാണ് എന്നാണ് പൊലീസ് നിഗമനം. അനന്തുവിന്റെ വീട്ടില്‍വരെ അക്രമി സംഘം അനന്തുവിനെ തെരഞ്ഞെത്തിയിരുന്നു. അതിന് ശേഷമാണ് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ അനന്തുവിനെ ആക്രമിച്ചത്.

ക്ഷേത്രത്തില്‍ എത്തിയ അനന്തുവിനെ ഓടിച്ചിട്ട് തല്ലിവീഴ്ത്തിയ ശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു.നെഞ്ചിലും വയറിനും മാരകമായ മര്‍ദ്ദനമേറ്റ അനന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു. മുന്‍പ് ആര്‍എസ്എസ് ശാഖയില്‍ പോകുമായിരുന്ന അനന്തു ഇടക്കാലത്ത് ഇത് നിര്‍ത്തിയിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് നാളെ ആലപ്പുഴ ജില്ലയില്‍ എല്‍ഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ജില്ലയില്‍ ആര്‍എസ്എസും കോണ്‍ഗ്രസും തുടരെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നു എന്നാരോപിച്ചാണ് ഹര്‍ത്താല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com