മന്ത്രി മണി പറഞ്ഞത് ശരിയായില്ല: മുഖ്യമന്ത്രി

ഇങ്ങനെ പറഞ്ഞു എന്നു പറയപ്പെടുന്ന ആളുമായി സംസാരിക്കട്ടെ.
മന്ത്രി മണി പറഞ്ഞത് ശരിയായില്ല: മുഖ്യമന്ത്രി

ന്യൂഡല്‍ഹി: സ്ത്രീകളുടെ മുന്നേറ്റത്തിനെ അധിക്ഷേപിക്കുന്നതരത്തിലുള്ള പ്രസ്താവനകള്‍ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നീതിആയോഗുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിനുശേഷം കേരളത്തിലേക്ക് പുറപ്പെടാനൊരുങ്ങവെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്റെ നിലപാട് അറിയിച്ചത്.
പെമ്പിളൈ ഒരുമൈ സ്ത്രീകളുടെ കൂട്ടായ്മയുടെ ഇടപെടലായിരുന്നു. അത്തരമൊരു ഇടപെടലിനെ അധിക്ഷേപമായി ആരെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അത് ശരിയല്ല. ഇങ്ങനെ പറഞ്ഞു എന്നു പറയപ്പെടുന്ന ആളുമായി സംസാരിക്കട്ടെ. എന്നിട്ട് അക്കാര്യത്തെക്കുറിച്ച് വിശദമായി പറയാം എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
മൂന്നാറിലെ പെമ്പിളൈ ഒരുമൈ മുന്നേറ്റത്തെക്കുറിച്ച് വളരെ മോശമായ രീതിയിലായിരുന്നു എം.എം. മണി ഇന്നലെ പ്രസംഗിച്ചത്. സമരം ചെയ്യുന്നവരെ ഇതിനുമുമ്പും മന്ത്രി എം.എം. മണി അധിക്ഷേപിക്കുന്നതരത്തില്‍ പ്രസംഗിച്ചിരുന്നു. എന്നാല്‍ അപ്പോഴൊക്കെയും മന്ത്രി മണിയെ അനുകൂലിക്കുന്നതരത്തിലായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്. എന്നാല്‍ പെമ്പിളൈ ഒരുമൈയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ മണിയ്‌ക്കെതിരായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
സി.പി.എമ്മിലെ വനിതാ പ്രതിനിധികളായ പി.കെ. ശ്രീമതി എം.പി., ടി.എന്‍. സീമ തുടങ്ങിയവര്‍ നേരത്തേതന്നെ മന്ത്രി മണിയുടെ ഈ പ്രസ്താവനയെ അപലപിച്ചിരുന്നു. മന്ത്രി മണിയുടെ പരാമര്‍ശത്തില്‍ ദുഃഖിക്കുന്നു എന്നായിരുന്നു ശ്രീമതി ടീച്ചറുടെ പ്രതികരണം. മൂന്നാര്‍ വിഷയത്തില്‍ത്തന്നെ മന്ത്രി മണി സബ്കളക്ടറെയടക്കം അധിക്ഷേപിക്കുന്ന പ്രസംഗം നടത്തിയ അതേ വേദിയില്‍ വച്ചുതന്നെയാണ് പെമ്പിളൈ ഒരുമൈയെക്കുറിച്ചും വിവാദ പരാമര്‍ശം നടത്തിയത്. ഇതേസമയം പെമ്പിളൈ ഒരുമ പ്രവര്‍ത്തകര്‍ മൂന്നാറില്‍ മന്ത്രി മണി മാപ്പു പറഞ്ഞ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധപ്രകടനം നടത്തുകയാണ്. മൂന്നാര്‍ ടൗണില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ പോലീസ് അറസ്റ്റുചെയ്ത് നീക്കാന്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com