സുനിയുമായി മുന്‍പരിചയം; സുനിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ദിലീപ് അടുത്തുണ്ടായിരുന്നു എന്ന് അപ്പുണ്ണിയുടെ മൊഴി

പരിചയമില്ലാത്ത ഭാവത്തില്‍ സുനി വിളിച്ചപ്പോള്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ്
സുനിയുമായി മുന്‍പരിചയം; സുനിയുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ദിലീപ് അടുത്തുണ്ടായിരുന്നു എന്ന് അപ്പുണ്ണിയുടെ മൊഴി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ മുന്‍ പരിചയമുണ്ടെന്ന് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയുടെ മൊഴി. മുകേഷിന്റെ ഡ്രൈവറായിരുന്ന സമയം മുതല്‍ സുനിയെ അറിയാമെന്നാണ് എ.എസ്.സുനില്‍രാജെന്ന അപ്പുണ്ണി അന്വേഷണ സംഘത്തിന് മുന്നില്‍ മൊഴി നല്‍കിയിരിക്കുന്നത്. 

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ സാന്നിധ്യം വ്യക്തമാക്കാന്‍ അന്വേഷണ സംഘത്തെ സഹായിക്കുന്നതാണ് അപ്പുണ്ണിയുടെ മൊഴി. ഫോണില്‍ സുനിയോട്‌ സംസാരിച്ചതെല്ലാം ദിലീപ് പറഞ്ഞതനുസരിച്ചാണ്. പരിചയമില്ലാത്ത ഭാവത്തില്‍ സുനി വിളിച്ചപ്പോള്‍ സംസാരിച്ചത് ദിലീപ് പറഞ്ഞിട്ടാണ്. കത്തിന്റെ കാര്യം സംസാരിക്കാന്‍ ഏലൂരിലെ ടാക്‌സി സ്റ്റാന്‍ഡില്‍ പോയിരുന്നതായും അപ്പുണ്ണി മൊഴി നല്‍കി. സുനിയുടെ സഹതടവുകാരില്‍ ഒരാളാണ് അന്ന് ടാക്‌സി സ്റ്റാന്‍ഡില്‍ എത്തിയത്. 

അപ്പുണ്ണിയെ വീണ്ടും അന്വേഷണ സംഘം ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. രണ്ട് ദിവസത്തിന് ശേഷം വീണ്ടും ഹാജരാകാന്‍ പൊലീസ് അപ്പുണ്ണിയോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ദിലീപും, സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടോ എന്ന് അറിയില്ലെന്നാണ് ചോദ്യം ചെയ്യലില്‍ അപ്പുണ്ണി അന്വേഷണ സംഘത്തോട് പറഞ്ഞത്. ഗൂഢാലോചനയെ പറ്റിയും അറിയില്ലെന്നാണ് അപ്പുണ്ണിയുടെ നിലപാട്‌.

തിങ്കളാഴ്ച ആറ് മണിക്കൂറായിരുന്നു അന്വേഷണ സംഘം അപ്പുണ്ണിയെ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്. ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചെങ്കിലും അപ്പുണ്ണിയുടെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ദിലീപ് അറസ്റ്റിലായത് മുതല്‍ ഒളിവിലായിരുന്ന അപ്പുണ്ണി, മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായത്. 

നടി ആക്രമിക്കപ്പെടുന്നതിന് മുന്‍പ് ക്വട്ടേഷനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദിലീപ് സുനിയോട് സംസാരിച്ചത് അപ്പുണ്ണിയുടെ ഫോണിലൂടെയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ജയിലില്‍ നിന്നും സുനി വിളിച്ചതും അപ്പുണ്ണിയുടെ ഫോണിലേക്കായിരുന്നു. ഇതുകൂടാതെ സഹതടവുകാരനായ വിഷ്ണുവിന്റെ പക്കല്‍ ദിലീപിന് നല്‍കാനെന്നും പറഞ്ഞ് സുനി ജയിലില്‍ നിന്നും കൊടുത്തുവിട്ട കത്തിന്റെ ഫോട്ടോ വിഷ്ണു അയച്ചതും അപ്പുണ്ണിക്കായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com