പരാതി നല്‍കിയത് 26 ദിവസത്തിനു ശേഷം; ദിലീപിന്റെ വാദങ്ങളെ ഖണ്ഡിച്ച് പൊലീസിന്റെ സത്യവാങ്മൂലം

വളരെ സുപ്രധാമായ ഒരു കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഈ ഭീഷണിയെക്കുറിച്ച് ദിലീപ് പൊലീസിനു പരാതി നല്‍കിയത് ഏപ്രില്‍ 22ന് ആണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു
പരാതി നല്‍കിയത് 26 ദിവസത്തിനു ശേഷം; ദിലീപിന്റെ വാദങ്ങളെ ഖണ്ഡിച്ച് പൊലീസിന്റെ സത്യവാങ്മൂലം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന്റെ രണ്ടാമത്തെ ജാമ്യാപേക്ഷയിലെ വാദങ്ങളെ ഖണ്ഡിക്കാന്‍ പൊലീസ് തയാറെടുപ്പു തുടങ്ങി. വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് ജാമ്യാപേക്ഷയില്‍ ദിലീപ് ഉന്നയിച്ചത് എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. പള്‍സര്‍ സുനിയില്‍നിന്നു വന്ന ഭീഷണിയെക്കുറിച്ച് പരാതിപ്പെടാന്‍ ദിലീപ് സമയമെടുത്തു എന്ന വാദത്തില്‍ ഉറച്ചുനിന്നാണ് പൊലീസ് സത്യവാങ്മൂലം തയാറാക്കുന്നത്.

ജയിലില്‍നിന്ന് പള്‍സര്‍ സുനി സംവിധായകന്‍ നാദിര്‍ഷയെ വിളിച്ചത് ഫോണ്‍ വിളിച്ചത് മാര്‍ച്ച് 28നാണ്. വളരെ സുപ്രധാമായ ഒരു കേസില്‍ തന്നെ കുടുക്കാന്‍ ശ്രമിച്ചുകൊണ്ടുള്ള ഈ ഭീഷണിയെക്കുറിച്ച് ദിലീപ് പൊലീസിനു പരാതി നല്‍കിയത് ഏപ്രില്‍ 22ന് ആണെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇരുപത്തിയാറു ദിവസത്തെ കാലതാമസമാണ് ദിലീപ് പരാതി നല്‍കുന്നതായി എടുത്തത്. ഈ കാലതാമസം സംശയകരമാണ് എന്ന നിഗമനത്തില്‍ ഉറച്ചുനില്‍ക്കുകയാണ് പൊലീസ്. 

തനിക്ക് മനസ്സറിവില്ലാത്ത കാര്യത്തില്‍ പെടുത്താനുള്ള ഭീഷണിയാണ് ഇതെങ്കില്‍ അപ്പോള്‍ തന്നെ ദിലീപ് പരാതി നല്‍കുമായിരുന്നു. വാട്‌സ്ആപ്പ് വഴി പരാതി നല്‍കുന്നതിനുള്ള, ഗൗരവമില്ലാത്ത കാര്യമെന്ന പോലെയാണ് ദിലീപ് ഇതിനെ കണക്കാക്കിയത്. വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന പരാതികള്‍ ഔദ്യോഗികമായി കണക്കാക്കാനാവില്ലെന്നും സത്യവാങ്മൂലത്തില്‍ പൊലീസ് ചൂണ്ടിക്കാട്ടും. മാര്‍ച്ചില്‍ തന്നെ ദിലീപ് സംശയത്തിന്റെ നിഴിലാലാണെന്നും പൊലീസ് പറയുന്നു.

പള്‍സര്‍ സുനി ഭീഷണിപ്പെടുത്തിയെന്ന് നടന്‍ ദിലീപ് പരാതി നല്‍കിയിരുന്നുവെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് എപ്പോഴാണെന്ന കാര്യവും എന്തു നടപടി സ്വീകരിച്ചെന്നും കോടതിയില്‍ വ്യക്തമാക്കുമെന്നാണ് ബെഹറ അറിയിച്ചിട്ടുള്ളത്. ദിലീപ് എപ്പോഴാണ് പരാതി നല്‍കിയത്, അതില്‍ എന്തു നടപടിയെടുത്തു തുടങ്ങിയ കാര്യങ്ങള്‍ കോടതിയെ അറിയിക്കും. ജാമ്യാപേക്ഷയില്‍ ഉന്നയിച്ച ആക്ഷേപങ്ങള്‍ക്ക് കോടതിയില്‍ മറുപടി നല്‍കും. ഈ കേസ് കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. കോടിതിയാണ് ദിലീപിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും ബെഹറ പറഞ്ഞു.

ദിലീപ് പരാതി നല്‍കാന്‍ വൈകിയത് ദുരൂഹമാണെന്നും ഇത് കേസിനെ ദിലീപുമായി ബന്ധിപ്പിക്കുന്ന തെളിവാണെന്നുമാണ് പൊലീസിന്റെ വാദം. എന്നാല്‍ ഇതു ഖണ്ഡിച്ചാണ് ഭീഷണി വന്ന ഉടന്‍ പരാതി നല്‍കിയിരുന്നുവെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ദിലീപ് നല്‍കിയ പരാതിയില്‍ അന്വേഷണം നടത്തിയില്ലെന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനും പൊലീസ് കോടതിയില്‍ മറുപടി നല്‍കും.

സിനിമാ വ്യവസായവുമായി ബന്ധപ്പെട്ട ചിലര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് ജാമ്യാപേക്ഷയില്‍ ആരോപിച്ചിട്ടുള്ളത്. പൊലീസിനെയും മാധ്യമങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും സ്വാധീനിക്കാന്‍ ഇവര്‍ക്കായെന്നും ആരോപണമുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com