രാജേഷിനെതിരയല്ല കുമ്മനത്തിനെതിരെയാണ് നടപടി ഉണ്ടാകേണ്ടത്; കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമെന്ന് മുരളീധരപക്ഷം

രാജേഷിനെതിരയല്ല കുമ്മനത്തിനെതിരെയാണ് നടപടി ഉണ്ടാകേണ്ടത്; കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമെന്ന് മുരളീധരപക്ഷം

കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായെന്ന് മുരളീധരന്‍ - ആറുമാസം മുന്‍പെ പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെങ്കിലും പ്രസിഡന്റ് നിശബ്ദത പാലിക്കുകയായിരുന്നു - റിപ്പോര്‍ട്ട് ചോര്‍ത്തിയത് രാജേഷ് തന്നെ

തൃശൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ രൂക്ഷവിമര്‍ശനവുമായി വി മുരളീധരന്‍. കുമ്മനത്തിന്റെ ഓഫീസ് അഴിമതിയുടെ കേന്ദ്രമായെന്ന് മുരളീധരന്‍ സംസ്ഥാന ഭാരവാഹിയോഗത്തില്‍ അഭിപ്രായപ്പെട്ടു. മെഡിക്കല്‍ കോഴ അഴിമതിയില്‍ നേതൃത്വം ഏകപക്ഷിയമായാണ് നടപടികള്‍ എടുത്തത്. കോഴ ആരോപണം പാര്‍ട്ടിയെ പൊതുജനമധ്യത്തില്‍ അവമതിപ്പ് ഉണ്ടാക്കാന്‍ ഇളവാക്കിയെന്നും വി മുരളീധരന്‍ യോഗത്തില്‍ അഭിപ്രായപ്പെട്ടു. ഇരുവിഭാഗങ്ങളും യോഗത്തില്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.

നേരത്തെ നടന്ന സംസ്ഥാന ഭാരവാഹികളുടെ യോഗത്തില്‍ ജില്ലാ ഭാരവാഹികള്‍ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടാറില്ലെങ്കിലും ഇന്ന് നടന്നയോഗത്തില്‍ ജില്ലാ ഭാരവാഹികള്‍ സ്ംസ്ഥാന പ്രസിഡന്റിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.  അഴിമതി സംബന്ധിച്ച് ആറുമാസം മുന്‍പെ പാര്‍ട്ടി അധ്യക്ഷനെ അറിയിച്ചെങ്കിലും പ്രസിഡന്റ് നിശബ്ദത പാലിക്കുകയായിരുന്നു. കുമ്മനത്തിന്റെ ഓഫീസില്‍ ഉള്ളവരുടെ ജീവിതചര്യയും യോഗത്തില്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമായി. ഓഫീസ് സെക്രട്ടറി ഉള്‍പ്പടെയുള്ളവര്‍ വിലകൂടിയ ഐ ഫോണുകളാണ് ഉപയോഗിക്കുന്നതെന്നും മുരളീധരവിഭാഗം ചൂണ്ടിക്കാട്ടി. മെഡിക്കല്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് പാര്‍ട്ടി പുറത്താക്കിയ ആര്‍എസ് വിനോദും സതീഷ് നായരും കുമ്മനവുമായി വളരെ അടുത്തബന്ധം പുലര്‍ത്തുന്നവരാണെന്നും അന്വേഷണകമ്മീഷന്റെ ഭാഗമല്ലാത്ത വിവി രാജേഷ് എങ്ങനെ റിപ്പോര്‍ട്ട് ചോര്‍ത്താനാവുമെന്നും എന്തുകൊണ്ട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചില്ലെന്നും അങ്ങനെയെങ്കില്‍ ആദ്യം നടപടിയെടുക്കേണ്ടത് കുമ്മനത്തിനെതിരെയാണെന്നും മുരളീധരപക്ഷം  യോഗത്തില്‍ അഭിപ്രായപ്പെട്ടു.

എന്നാല്‍ റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയത് വിവി രാജേഷ് ആണെന്ന കാര്യത്തില്‍ ഔദ്യോഗികപക്ഷം ഉറച്ചുനിന്നു. രാജേഷ് മാത്രമല്ല ചില മുതിര്‍ന്ന നേതാക്കള്‍ക്കും റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കുന്നതില്‍ പങ്കുണ്ടെന്നുമാണ് ഔദ്യോഗികപക്ഷം പറയുന്നത്. പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണം. അല്ലാത്തപക്ഷം പാര്‍ട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് കുമ്മനവുമായി അടുത്തുനില്‍ക്കുന്നവര്‍ യോഗത്തില്‍ ഉന്നയിച്ചത്. അതേ സമയം തന്നെ കുടുക്കാന്‍ ശ്രമം  നടന്നുവെന്നും നടപടി വേണമെന്നുമാണ് എംടി രമേശ് അടക്കമുള്ള കൃഷ്ണദാസ് പക്ഷം യോഗത്തില്‍ വ്യക്തമാക്കി. ലവിലെ സാഹചര്യത്തില്‍ അക്രമരാഷ്ട്രീയത്തിനെതിരെ കുമ്മനം നടത്താന്‍ നിശ്ചയിച്ചിരുന്ന പദയാത്രയും അനിശ്ചിതത്വത്തിലായി. 

അതിനിടെ പാലക്കാടെത്തിയ ആര്‍എസ്എസ് മേധാവി  മോഹന്‍ഭാഗവത് ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
കുമ്മനം ശോഭ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളെ കൂടികാഴ്ചക്ക് ക്ഷണിച്ചിട്ടുണ്ട്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടികാഴ്ചയില്‍ ചര്‍ച്ചയാകും. രണ്ട് ദിവസം പാലക്കാട് തങ്ങുന്ന ആര്‍.എസ്സ്എസ്സ മേധാവി  രാവിലെ  പ്രാന്തീയ വൈചാരിക ബൈഠകിലാണ് ആദ്യം സംബന്ധിക്കുന്നത്. സ്വാതന്ത്ര്യ ദിനത്തില്‍ ഭാരതീയം 2017 പരിപാടിയിലും മോഹന്‍ ഭാഗവത് പങ്കെടുക്കും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com