മോഹന്‍ ഭാഗവ്തിന്റെ ചടങ്ങില്‍ ദേശീയ ഗാനത്തിന് പകരം വന്ദേമാതരം; ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് നടത്തിയ പരിപാടി ഫഌഗ്‌ ഓഫ് ലംഘനമെന്ന് പരാതി; നിയമം ലംഘിച്ചിട്ടില്ലെന്ന് കുമ്മനം 

മോഹന്‍ ഭാഗവത് പങ്കെടുത്ത് ദേശീയ പതാക ഉയര്‍ത്തിയ ചടങില്‍ ദേശീയ ഗാനത്തിന് പകരം വന്ദേമാതരം - ഫഌഗ് കോഡിന്റെ ലംഘനമാണെന്ന് പരാതി - മോഹന്‍ ഭാഗവത് നിയമം ലംഘിച്ചിട്ടില്ലെന്ന് കുമ്മനം 
മോഹന്‍ ഭാഗവ്തിന്റെ ചടങ്ങില്‍ ദേശീയ ഗാനത്തിന് പകരം വന്ദേമാതരം; ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് നടത്തിയ പരിപാടി ഫഌഗ്‌ ഓഫ് ലംഘനമെന്ന് പരാതി; നിയമം ലംഘിച്ചിട്ടില്ലെന്ന് കുമ്മനം 

പാലക്കാട്: ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് ലംഘിച്ച് ആര്‍എസ്എസ് ദേശീയ അധ്യക്ഷന്‍ മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തിയ ചടങ്ങിനെതിരെ പരാതി. ചടങ്ങില്‍ ദേശീയഗാനമായ ജനഗണമന ചൊല്ലിയില്ലെന്നാണ് ഉയര്‍ന്ന ആരോപണം. പകരം ദേശീയഗീതമായ വന്ദേമാതരമാണ് ഇവിടെ ആലപിച്ചത്. ഇത് നാഷണല്‍ ഫഌഗ് കോഡിന്റെ ലംഘനമാണെന്നാണ് ആരോപണം. ദേശീയപതാക ഉയര്‍ത്തിയതിന് ശേഷം ദേശീയഗാനമാണ് ചൊല്ലേണ്ടതെന്നും പരാതിയില്‍ പറയുന്നു.

ആര്‍എസ്എസ് ആഭിമുഖ്യമുളള മാനെജ്‌മെന്റിന്റെ നിയന്ത്രണത്തിലുളള പാലക്കാട് മുത്താംന്തറ കര്‍ണകിയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് മോഹന്‍ ഭാഗവത് പതാക ഉയര്‍ത്തിയത്. ജില്ലാ ഭരണകൂടത്തിന്റെ വിലക്ക് മറികടന്നായിരുന്നു ഇത്. തീരുമാനിച്ച പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്‍എസ്എസ് മേധാവി തന്നെ പതാക ഉയര്‍ത്തുമെന്നും ബിജെപി വ്യക്തമാക്കയിരുന്നു. സ്‌കൂളില്‍ എത്തിയ ഉടന്‍ മറ്റ് നടപടിക്രമങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ നേരെ എത്തി മോഹന്‍ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയായിരുന്നു.

ജില്ലാ കളക്ടര്‍ ഉത്തരവ് കൈമാറിയിരുന്നെങ്കിലും പൊലീസ് സ്വാതന്ത്ര്യദിനം പ്രമാണിച്ച് സംയമനം പാലിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അതെസമയം വിലക്ക് ലംഘിച്ച് പതാക ഉയര്‍ത്തിയതിന് മോഹന്‍ ഭാഗവതിന് എതിരെ നിയമനടപടികള്‍ പൊലീസ് സ്വീകരിക്കും.എയ്ഡഡ് സ്‌കൂളുകളില്‍ നിലവിലുളള ചട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മോഹന്‍ ഭാഗവതിനെ നേരത്തെ കളക്ടര്‍ വിലക്കിയത്. എയ്ഡഡ് സ്‌കൂളുകളില്‍ രാഷ്ട്രീയ നേതാക്കള്‍ സ്വാതന്ത്ര്യപതാക ഉയര്‍ത്തുന്നത് ചട്ടലംഘനമാണെന്ന് ജില്ലാ കളക്ടര്‍ ചൂണ്ടിക്കാണിച്ച് നിര്‍ദേശം നല്‍കുകയായിരുന്നു. 

ജനപ്രതിനിധികള്‍ക്കോ, പ്രധാന അധ്യാപകനോ പതാക ഉയര്‍ത്താമെന്നും രാഷ്ട്രീയ നേതാക്കളെ എയ്ഡഡ് സ്‌കൂളില്‍ പതാക ഉയര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ലെന്നുമാണ് കളക്ടര്‍ വ്യക്തമാക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സ്‌കൂള്‍ അധികൃതര്‍ക്കും എസ്പിക്കും ആര്‍എസ്എസ് നേതൃത്വത്തിനും കളക്ടര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ എല്ലാ വിലക്കുകളെയും മറികടന്നാണ് ആര്‍എസ്എസ് നേതൃത്വം പതാക ഉയര്‍ത്തല്‍ ചടങ്ങുമായി മുന്നോട്ട് പോയത്.

അതേസമയം മോഹന്‍ ഭാഗവത് നിയമം ലംഘിച്ചിട്ടില്ലെന്നും ഭാഗവത് പതാക ഉയര്‍ത്തിയ സ്‌കൂള്‍ സ്വകാര്യ സ്‌കൂളാണെന്നും അവിടെ എത് രീതിയില്‍ സ്വാതന്ത്യദിനാഘോഷം നടത്തണമെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും കുമ്മനം പറഞ്ഞു. കള്കടര്‍ നല്‍കിയ നിര്‍ദേശം മോഹന്‍ ഭാഗവത് പങ്കെടുക്കാന്‍ പാടില്ലെന്ന നിര്‍ബന്ധബുദ്ധിയോടെയും വാശിയോടെയുമുള്ള സര്‍ക്കുലറാണ്. ഇതില്‍ കേരള സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയ താത്പര്യമുണ്ട്. ആര്‍എസ്എസിനെ ജനമധ്യത്തില്‍ അവമതിപ്പുണ്ടാക്കാനുള്ള ഭാഗമാണെന്നും ഇതിന് പിന്നില്‍ ഗൂഡോദ്ദേശ്യമുണ്ട്. മോഹന്‍ ഭാഗവതിനെ അപകീര്‍ത്തിപ്പെടുത്തുകയെന്നതായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും കുമ്മനം പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com