തിരുവനന്തപരുരം: ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കുടുങ്ങിപ്പോയ 214 മത്സ്യ തൊഴിലാളികളെ ഇതുവരെ രക്ഷപ്പെടുത്തി കരയിലെത്തിച്ചു. മൂന്നു മത്സ്യത്തൊഴിലാളികളെ മരിച്ച നിലയില്‍ കരയിലെത്തിച്ചു. പൂന്തുറ സ്വദേശികളായ സേവ്യര്‍ ലൂയിസ്, ക്രിസ്റ്റി ,സില്‍വര്‍ ദാസന്‍ എന്നിവരാണ് മരിച്ചത്. ഇതോടെ ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ഏഴായി. കടലില്‍നിന്ന് രക്ഷപെടുത്തിയ മത്സ്യബന്ധന തൊഴിലാളികളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.
നേവിയുടെയും എയര്‍ഫോഴ്‌സിന്റേയും സഹകരണത്തോടെ സംസ്ഥാന സര്‍ക്കാരിന്റെ വിവിധ ഏജന്‍സികളെയും വകുപ്പുകളേയും ഏകീകരിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. കാണാതായ 38 ഫിഷിങ് ബോട്ടുകള്‍ കണ്ടെത്തിയതായി നാവിക സേന അറിയിച്ചു. ഇവര്‍ക്കാവശ്യമായ റസ്‌ക്യൂ കിറ്റുകളും ആഹാരവും നല്‍കുന്നുണ്ട്. മറ്റു ബോട്ടുകള്‍ കണ്ടെത്തുതിനും തൊഴിലാളികളെ കരയില്‍ എത്തിക്കുന്നതിനുമുള്ള ശ്രമം തുടരുകയാണ്.
കേരള തീരത്തിന് പത്തു കിലോമീറ്റര്‍ അകലെ ഭീമന്‍ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതോടെ രക്ഷാ പ്രവര്‍ത്തനം തുടരുമോ എന്ന കാര്യത്തില്‍ ആശങ്ക ഉയര്‍ന്നിരിക്കുകയാണ്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ മഴയ്ക്കും 65 കിലോമീറ്റര്‍ വോഗതിയില്‍ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം,ആലപ്പുഴ,കൊച്ചി,തൃശൂര്‍ തീരങ്ങളില്‍ 6.1 മീറ്റര്‍വരെ തിര ഉയരാന്‍ സാധ്യതയുണ്ട്.
കോഴിക്കോട് കടല്‍ ഉള്‍വലിഞ്ഞതിനെ തുടര്‍ന്ന് തീരദേശത്ത് അതീവ ജാഗ്തര പുലര്‍ത്താന്‍ നിര്‍ദേശമുണ്ട്. ലക്ഷദ്വീപ് തീരത്തെത്തിയ ഓഖി ചുഴലിക്കാറ്റ് ദ്വീപുകളില്‍ ആഞ്ഞടിക്കുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ