കൊച്ചി: കേരളം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത് 2004ല്‍ ആഞ്ഞടിച്ച സുനാമിയ്ക്ക് ശേഷം ഉണ്ടായ ഏറ്റവും വലിയ കടല്‍ ക്ഷോഭത്തിന്റെയും രക്ഷാപ്രവര്‍ത്തനത്തിന്റെയും മണിക്കൂറുകള്‍. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രതികൂല കാലാവസ്ഥയില്‍ കടലില്‍ കുടങ്ങിയ 223പേരെ രക്ഷപ്പെടുത്തി. ബാക്കിയുള്ളവര്‍ക്കായി നാവികസേനയും കോസ്റ്റ്ഗാര്‍ഡും തിരച്ചില്‍ തുടരുകയാണ്. സംസ്ഥാനത്ത് 29 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഇതുവരെ ഏഴു മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
കലിതുള്ളുന്ന കാറ്റിനേയും കടലിനേയും അവഗണിച്ചാണ് ഇന്നലെ രാത്രി മുതല്‍ നാവികസേനയും കോസ്റ്റ് ഗാര്‍ഡും തിരച്ചില്‍ തുടരുന്നത്. രക്ഷപ്പെടുത്തുന്നവരെ കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലിലും നാവികസേനയുടെ ഹെലികോപ്ടറുകളിലുമായി കരയ്‌ക്കെത്തിക്കുകയാണ്. ഗവണ്‍മെന്റിന്റെ എല്ലാ സാധ്യതകളും ഉപയയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ടെന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ കടലില്‍ പോയി തിരിച്ചെത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
വിഴിഞ്ഞം തീരത്ത് മുങ്ങിക്കൊണ്ടിരുന്ന ഉരുവില്‍ നിന്ന് തൊഴിലാളികളെ കോസ്റ്റ് ഡാര്‍ഡിന്റെ കപ്പല്‍ രക്ഷപ്പെടുത്തി. കാറ്റിന്റെ ശക്തിയില്‍ ഭീമന്‍ തിരമാലകള്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. കേരള തീരത്തിന്റെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ ഭീമന്‍ തിരമാലകളുയരും എന്നാണ് മുന്നറിയിപ്പ്.
കനത്ത കാറ്റുണ്ടാകും എന്ന കേന്ദ്ര കാലവാസ്ഥ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് സംസ്ഥാനം അവഗണിച്ചതാണ് ഇത്രയും പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കടുത്ത കാറ്റിന് സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും 29ന് തന്നെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഒന്നും സംസ്ഥാന ദുരന്ത നിവരാണ അതോറിറ്റി കാര്യമാക്കിയില്ല. മുന്നറിയിപ്പുകള്‍ ഒന്നും ദുരന്ത നിവരാണ അതോറിറ്റിയുടെ ചുമതലയുള്ള റവന്യു മന്ത്രിയേയോ മുഖ്യമന്ത്രിയേയോ അറിയിച്ചിരുന്നില്ല. ഇതാണ് സ്ഥിതിഗതികള്‍ രൂക്ഷമാക്കിയത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ