ദളിത് കുടുംബത്തെ ഒഴിപ്പിച്ച് വീട് പാര്‍ട്ടി ഓഫീസാക്കി; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

വീട് പാര്‍ട്ടി ഓഫീസിന് വേണ്ടി വാടകയ്ക്ക് നല്‍കിയതാണെന്നാണ് സിപിഎമ്മിന്റെ നിലപാട്
ദളിത് കുടുംബത്തെ ഒഴിപ്പിച്ച് വീട് പാര്‍ട്ടി ഓഫീസാക്കി; സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

തൊടുപുഴ: പെണ്‍കുഞ്ഞുങ്ങള്‍ അടങ്ങുന്ന ദളിത് കുടുംബത്തെ പുറത്താക്കി സിപിഎം പ്രവര്‍ത്തകര്‍ വീട് പാര്‍ട്ടി ഓഫീസാക്കിയെന്ന് ആരോപണം. കുടുംബത്തെ ഒഴിപ്പിക്കരുതെന്ന കോടതി വിധി ലംഘിച്ചതിന് നാല് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 

മുരുക്കുടി ലക്ഷ്മി വിലാസത്തില്‍ മാരിയപ്പന്‍ ശശികല ദമ്പതികളേയും രണ്ടും മൂന്നും വയസ് പ്രായമുള്ള ഇവരുടെ പെണ്‍മക്കളേയുമാണ് വീട്ടില്‍ നിന്നും ഇറക്കി വിട്ടത്. ഇതില്‍ സിപിഎം മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനൂപ്, അനിയന്‍, അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. 

ബന്ധുക്കളായ മാരിയപ്പനും, മുഹമ്മദ് സല്‍മാനും തമ്മിലുള്ള തര്‍ക്കമാണ് സംഭവങ്ങള്‍ക്ക് ആധാരം. മുത്തച്ഛനൊപ്പമായിരുന്നു മാരിയപ്പന്റെ താമസം. വിവാഹത്തിന് ശേഷം ഈ വീട് നല്‍കാമെന്ന് മുത്തച്ഛന്‍ വാക്ക് നല്‍കിയിരുന്നതായി മാരിയപ്പന്‍ പറയുന്നു. ശശികലയെ വിവാഹം കഴിച്ചതിന് ശേഷം മാരിയപ്പനും സല്‍മാനും  വീടിന്റെ ഉടമസ്ഥതയെ ചൊല്ലി തര്‍ക്കമായി. 

തര്‍ക്കത്തിന് ഇടയില്‍ ഭൂമിയുടെ അവകാശം സല്‍മാന്‍ തന്റെ പേരിലാക്കി. പ്രശ്‌നം പരിഹരിക്കാനായിട്ടാണ് സല്‍മാന്‍ സിപിഎമ്മിനെ സമീപിക്കുന്നത്. മാരിയപ്പനാവട്ടെ സിപിഐക്കാരോടും സഹായം തേടി. മാരിയപ്പന് ഒപ്പം നിന്ന സിപിഐക്കാര്‍ കഴിഞ്ഞ ദിവസം വീടിന് മുന്നില്‍ കൊടി നാട്ടി. നേതാക്കള്‍ ഇടപെട്ട് കൊടി മാറ്റിച്ചെങ്കിലും പ്രശ്‌ന പരിഹാരം ആയില്ല. 

പീരുമേട് കോടതിയെ സമീപിച്ച ശശികല വീട്ടില്‍ നിന്നും  തങ്ങളെ ഇറക്കിവിടാന്‍ പാടില്ലെന്ന ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ ഉത്തരവുമായി എത്തിയപ്പോള്‍ വീട് പാര്‍ട്ടി ഓഫീസായെന്നും, തങ്ങളെ മര്‍ദ്ദിച്ചതായും അവര്‍ പറയുന്നു.

എന്നാല്‍ വീട് പാര്‍ട്ടി ഓഫീസിന് വേണ്ടി വാടകയ്ക്ക് നല്‍കിയതാണെന്നാണ് സിപിഎമ്മിന്റെ നിലപാട്. രേഖകള്‍ സല്‍മാന്റെ പേരിലായതിനാല്‍ വീട് ഒഴിയണമെന്ന് മാത്രമാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്നും സിപിഎം പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com