ഓഖി ദുരന്തം: ലത്തീന്‍ അതിരൂപതയ്ക്ക് പിന്തുണയുമായി വിഎം സുധീരന്‍

കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും എത്രയും വേഗത്തില്‍ കണ്ടെത്തുന്നതിന് പഴുതടച്ചുകൊണ്ടുള്ള സുസജ്ജവുമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടത്തേണ്ടിയിരിക്കുന്നു
ഓഖി ദുരന്തം: ലത്തീന്‍ അതിരൂപതയ്ക്ക് പിന്തുണയുമായി വിഎം സുധീരന്‍

കൊച്ചി: ഓഖി ദുരന്തത്തെ തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശമേഖലയ്ക്കുമുണ്ടായിട്ടുള്ള മഹാദുരിതങ്ങള്‍ക്ക് അടിയന്തിരമായും ശാശ്വതമായും വേണ്ട രീതിയില്‍ പരിഹാരമുണ്ടാക്കുന്നതിനായി ലത്തീന്‍ അതിരൂപതകളുടെ ആഭിമുഖ്യത്തില്‍ ആര്‍ച്ച് ബിഷപ്പ് മോസ്റ്റ് റവ. ഡോ. സൂസപാക്യത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി വിഎം സുധീരന്‍. കേരളീയ സമൂഹത്തിന്റെ മുഴുവന്‍ പിന്തുണയും മത്സ്യത്തൊഴിലാളികള്‍ക്കൊപ്പമുണ്ടെന്നും സുധീരന്‍ പറഞ്ഞു

കാണാതായ മുഴുവന്‍ മത്സ്യത്തൊഴിലാളികളെയും എത്രയും വേഗത്തില്‍ കണ്ടെത്തുന്നതിന് പഴുതടച്ചുകൊണ്ടുള്ള സുസജ്ജവുമായ തിരച്ചില്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമായി നടത്തേണ്ടിയിരിക്കുന്നു. മത്സ്യത്തൊഴിലാളികളുടെ പങ്കാളിത്തത്തോടെ സര്‍വ്വ രക്ഷാസംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ട് അവസാന ആളെ കണ്ടെത്തുന്നത് വരെ ഈ തിരച്ചില്‍ നടപടി മുന്നോട്ടു നീക്കണം.തിരച്ചില്‍ സംവിധാനം അപര്യാപ്തമാണെന്ന് ഇപ്പോഴും ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്നും സുധീരന്‍ പറഞ്ഞു.

മറ്റ് സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെ കൊണ്ടുവരുന്നതിനായി ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ കുറേക്കൂടി ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു. സംസ്ഥാന പാക്കേജിലെ അപര്യാപ്തതകള്‍ പരിഹരിക്കാനും കേന്ദ്ര പാക്കേജിനു വഴിയൊരുക്കാനും അതുവഴി സംയുക്ത പാക്കേജിനു രൂപം നല്‍കി ഓരോ മത്സ്യത്തൊഴിലാളി കുടുംബത്തിനും സംരക്ഷിത ജീവിതവും ഫലപ്രദമായ പുനരധിവാസവും ഉറപ്പുവരുത്താനുള്ള ബാധ്യത കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. സമയബന്ധിതമായി തന്നെ കേന്ദ്രസംസ്ഥാന പാക്കേജുകള്‍ നടപ്പിലാക്കണം.

കേരളമുള്‍പ്പടെ നിരവധി സംസ്ഥാനങ്ങളില്‍ വന്‍ നാശനഷ്ടം വരുത്തിയ ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ഇനിയും വൈകരുത്. പ്രസ്തുത പ്രഖ്യാപനവും അതനുസരിച്ച് ദുരിതാശ്വാസ ദുരന്തനിവാരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കി നടപ്പിലാക്കാന്‍ ഒട്ടും കാലതാമസമരുതെന്നും സുധീരന്‍ പറഞ്ഞു

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com