തോമസ് ചാണ്ടിക്കെതിരായ കേസ് : അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകരുത് ; ജനുവരി നാലിന് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ശന നിര്‍ദേശം

റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു
തോമസ് ചാണ്ടിക്കെതിരായ കേസ് : അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടുപോകരുത് ; ജനുവരി നാലിന് റിപ്പോര്‍ട്ട് നല്‍കാന്‍ കര്‍ശന നിര്‍ദേശം

കോട്ടയം : മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കയ്യേറ്റ ആരോപണത്തില്‍ അന്വേഷണം അനന്തമായി നീട്ടിക്കൊണ്ടു പോകാനാവില്ലെന്ന് കോടതി. ത്വരിതാന്വേഷണ റിപ്പോര്‍ട്ട് ജനുവരി നാലിന് നിര്‍ബന്ധമായും സമര്‍പ്പിക്കണമെന്ന് കോട്ടയം വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന വിജിലന്‍സിന്റെ ആവശ്യം കോടതി അംഗീകരിച്ചു. 15 ദിവസത്തെ സാവകാശമാണ് വിജിലന്‍സിന് നല്‍കിയിട്ടുള്ളത്. തോമസ് ചാണ്ടി അധികാരദുര്‍വിനിയോഗം നടത്തി, തന്റെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടിലേക്ക് പാടം നികത്തി റോഡ് നിര്‍മ്മിച്ചു എന്ന ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി വിജിലന്‍സിനെ വിമര്‍ശിച്ചത്. 

കോട്ടയം വിജിലന്‍സ് സംഘം നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചൂണ്ടിക്കാട്ടി വിജിലന്‍സ് ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ ഇന്നലെ മടക്കി അയച്ചിരുന്നു. നടവഴി മണ്ണിട്ട് നികത്തിയത് മാത്രമല്ല അന്വേഷിക്കേണ്ടത്. തോമസ് ചാണ്ടിക്കെതിരെ ആറിലധികം പരാതികളാണുള്ളത്. ഇതിലെല്ലാം വിശദമായ അന്വേഷണം വേണമെന്ന്, ഫയല്‍ മടക്കി അയച്ച ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി.  തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ സര്‍ക്കാരിന് നല്‍കിയ റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ് ബെഹ്‌റ മടക്കി അയച്ച വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ടും എന്നാണ് സൂചന. 

തോമസ് ചാണ്ടി വലിയകുളം - സീറോ ജട്ടി റോഡ് നിര്‍മ്മാണത്തിന് പാടം നികത്തിയെന്നും, രണ്ട് എംപിമാരുടെ ഫണ്ട് അധികാരദുര്‍വിനിയോഗം ചെയ്ത് തന്റെ റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിക്കാനായി വകമാറ്റിയെന്നും ആരോപിച്ചാണ് കോട്ടയം വിജിലന്‍സ് കോടതിയില്‍ പൊതുതാല്‍പ്പര്യ ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. ഇത് പരിഗണിച്ച കോടതി ത്വരിതാന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. ഇക്കാര്യം അന്വേഷിച്ച വിജിലന്‍സ് സംഘം കഴിഞ്ഞ ആഴ്ചയാണ് റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയത്. ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട ദിവസമായിരിക്കെ, ഇന്നലെ വൈകീട്ട് അന്വേഷണ റിപ്പോര്‍ട്ട് ബെഹ്‌റ മടക്കി അയക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com