നെല്‍വയല്‍ നികത്തല്‍ ഭേദഗതി ബില്ലിനെതിരെ കൃഷിവകുപ്പ് ; രാഷ്ട്രീയ തീരുമാനത്തിന് വിട്ടു

അടുത്ത ഇടതുമുന്നണി യോഗം ഭേദഗതി ബില്ലിന്റെ കരട് ചര്‍ച്ച ചെയ്യും. ഇതിന് ശേഷമാകും മന്ത്രിസഭ ബില്‍ പരിഗണിക്കുക.
നെല്‍വയല്‍ നികത്തല്‍ ഭേദഗതി ബില്ലിനെതിരെ കൃഷിവകുപ്പ് ; രാഷ്ട്രീയ തീരുമാനത്തിന് വിട്ടു

തിരുവനന്തപുരം : നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്ന ബില്ലിനെതിരെ കൃഷിവകുപ്പ്. വന്‍കിട പദ്ധതികള്‍ക്ക് സര്‍ക്കാരിന്റെ അനുമതിയോടെ നെല്‍വയല്‍ നികത്താമെന്ന ഭേദഗതി ബില്ലിലെ നിര്‍ദേശത്തെയാണ് കൃഷി വകുപ്പ് എതിര്‍ക്കുന്നത്. ഇത് നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ ഉദ്ദേശശുദ്ധി തകര്‍ക്കുന്നതാണെന്നാണ് കൃഷി വകുപ്പിന്റെ നിലപാട്. മാതൃഭൂമി ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കൃഷി മന്ത്രി തലസ്ഥാനത്തെത്തിയ ശേഷം ഭേദഗതി ബില്ലിന്മേല്‍ ചര്‍ച്ചയുണ്ടാകും.

കൃഷി വകുപ്പ് വിയോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ ഭേദഗതി ബില്ലില്‍ രാഷ്ട്രീയ തീരുമാനത്തിനായി വിടാന്‍ തീരുമാനിച്ചു. അടുത്ത ഇടതുമുന്നണി യോഗം ഭേദഗതി ബില്ലിന്റെ കരട് ചര്‍ച്ച ചെയ്യും. ഇതിന് ശേഷമാകും മന്ത്രിസഭ ഭേദഗതി ബില്‍ പരിഗണിക്കുക. വ്യവസായ വകുപ്പിന്റെ താല്‍പ്പര്യപ്രകാരമാണ് വന്‍കിട പദ്ധതികള്‍ക്ക് നെല്‍വയല്‍ നികത്താന്‍ മന്ത്രിസഭയുടെ അനുമതി മാത്രം മതിയെന്ന നിര്‍ദേശം പരിഗണിച്ചത്. ഇതുവഴി പദ്ധതികള്‍ക്ക് പ്രാദേശിക തലത്തിലുള്ള എതിര്‍പ്പ് മറികടക്കാനാകുമെന്നും കണക്കുകൂട്ടുന്നു. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് നെല്‍വയല്‍ സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്താന്‍ തീരുമാനിച്ചത്. 

ഭേദഗതി ബില്ലിന്റെ കരട് തയ്യാറായിട്ടുണ്ട്. പുതിയ ഭേദഗതി അനുസരിച്ച് നെല്‍വയല്‍ നികത്തുന്നത് ജാമ്യമില്ലാ കുറ്റമാകും. നിലം നികത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കും. 2008 ന് മുമ്പുള്ള നിലം നികത്തല്‍ ക്രമപ്പെടുത്തല്‍ വ്യവസ്ഥകളിലും മാറ്റമുണ്ടാകും. 

പുതിയ ബില്‍ അനുസരിച്ച് വീട് വെയ്ക്കുന്നതിനുള്ള തടസ്സം നീക്കും. വീട് വെക്കാന്‍ 300 സ്‌ക്വയര്‍ മീറ്റര്‍ വരെ നികത്തിയതിന് ഇനി പിഴയടക്കേണ്ട. വ്യാവസായ ആവശ്യത്തിനെങ്കില്‍ 100 സ്‌ക്വയര്‍ മീറ്റര്‍ വരെ പിഴയില്ല. ഇതിനു മുകളിലെങ്കില്‍ ന്യായവിലയുടെ പകുതി തുക പിഴയീടാക്കും. പുതിയ നിയമപ്രകാരം തരിശ് നിലം ഏറ്റെടുക്കുന്നതിന് ഉടമയുടെ അനുമതി വേണ്ട. സ്ഥലം ഏറ്റെടുത്ത് കൃഷിയിറക്കാന്‍ പഞ്ചായത്തുകള്‍ക്ക് അധികാരമുണ്ട്. നിഷ്ടിത തുക ലൈസന്‍സ് ഫീസായി ഉടമയ്ക്ക് നല്‍കിയാല്‍ മതിയാകും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com