ചാനല്‍ സംഘത്തിനെ തടഞ്ഞ നടന്‍ ഉണ്ണി മുകുന്ദനെ പിന്തുണച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരിഷ് വാസുദേവന്‍. സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാന്‍ ആഗ്രഹമുള്ള വാര്‍ത്തയുണ്ടെങ്കില്‍ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമ ധര്‍മ്മമാണ്, അത് ഞങ്ങള്‍ സംപ്രേഷണം ചെയ്യും, വേണമെങ്കില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവില്‍ മാധ്യമങ്ങള്‍ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ല ഹരിഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂെയാണ് ഹരിഷ് തന്റെ നിലപാടറിയിച്ചത്.
ഹരീഷ് വാസുദേവന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഉണ്ണി മുകുന്ദൻ എന്ന നടനെ വ്യക്തിപരമായി എനിക്കറിയില്ല. മേജർ രവിക്കിട്ട് ഒരെണ്ണം കൊടുത്തു എന്നറിയുംവരെ എനിക്കീ ഉണ്ണിമുകുന്ദനോട് ഒരു മതിപ്പും ഉണ്ടായിരുന്നുമില്ല. ആ നടന്റെ ചോദ്യോത്തരം ചിത്രീകരിക്കാൻ സ്വകാര്യ ഇടത്തിൽ (സിനിമാ സെറ്റ്) പോയ മാതൃഭൂമി ചാനൽ സംഘത്തിനെ, അയാൾക്കിഷ്ടമില്ലാത്ത ചോദ്യം ചോദിച്ചതിന് തടഞ്ഞു വെയ്ക്കുകയും ചിത്രീകരിച്ച വീഡിയോ മായ്പ്പിക്കുകയും ചെയ്തതായി അറിയുന്നു. മാധ്യമ സ്വതന്ത്ര്യത്തിനു നേരെ ഉണ്ണി മുകുന്ദൻ എന്തോ കടന്നുകയറ്റം നടത്തിയെന്ന മട്ടിൽ അതിന്റെ മാതൃഭൂമി വേർഷൻ ആണ് വാർത്തയായി വന്നത്. അതങ്ങനെയല്ലേ വരൂ, വാർത്തയുടെ ഒരു വശത്ത് വാർത്ത കൊടുക്കുന്ന സ്ഥാപനം തന്നെ ആകുമ്പോൾ, എതിർഭാഗത്തിന്റെ വേർഷൻ കൊടുക്കണം എന്ന സാമാന്യമര്യാദ ഒരു മാധ്യമസ്ഥാപനത്തിനും ഉണ്ടാവാറില്ല. ഒരു മാധ്യമനൈതികതാ ചർച്ചയിലും ഇത് കാണാറുമില്ല. അതിൽ പുതുമയില്ല.
ഈ വിഷയത്തിൽ ഉണ്ണി മുകുന്ദന്റെ വേർഷൻ അറിയാൻ 'മാതൃഭൂമി വായനക്കാരൻ' ഏത് പത്രം വായിക്കണം സാർ?
സ്വകാര്യത പൗരന്റെ മൗലികാവകാശമാക്കിയ ഒരു രാജ്യത്ത്, പൊതുജനത്തിന് അറിയാൻ ആഗ്രഹമുള്ള വാർത്തയുണ്ടെങ്കിൽ ഇഷ്ടമുള്ളയിടത്ത് കയറി ഇഷ്ടമുള്ളതെന്തും ചോദിക്കും അത് മാധ്യമധർമ്മമാണ്, അത് ഞങ്ങൾ സംപ്രേഷണം ചെയ്യും, വേണമെങ്കിൽ മാനനഷ്ടത്തിന് കേസ് കൊടുത്തോ എന്ന തരത്തിലുള്ള നിലപാടാണ് പൊതുവിൽ മാധ്യമങ്ങൾ സ്വീകരിച്ചു വരുന്നത്. അത് ശരിയല്ല. ഭരണാധികാരികളോട് ജനങ്ങൾക്കറിയേണ്ട വിഷയങ്ങളിൽ ഇഷ്ടവിരുദ്ധമായി ചോദ്യം ചോദിക്കുന്നതുപോലെയല്ല ഒരു പബ്ലിക് ഡ്യുട്ടിയും ഇല്ലാത്ത ആളുകളോട് അങ്ങനെ പെരുമാറുന്നത്. അതിൽ വ്യക്തിയുടെ മൗലികാവകാശം സ്വകാര്യമാധ്യമത്തിന്റെ അറിയാനുള്ള അവകാശത്തിനു മേലെയാണ്.
സമ്മതമില്ലാതെ ചിത്രീകരിച്ച വീഡിയോ ആണെങ്കിൽ, ആ സീനുകൾ ഡിലീറ്റ് ചെയ്തിട്ട് സീൻ വിട്ടു പോയാൽ മതി എന്ന നിലപാട് സ്വീകരിച്ച ഉണ്ണി മുകുന്ദന്റെ കൂടെയാണ് ഞാൻ. പരസ്പര ബഹുമാനത്തിന്റെ പേരിൽ ആദ്യം ചോദ്യം ചോദിയ്ക്കാൻ അനുവദിച്ചാൽ, ഉത്തരം പറയാൻ താൽപ്പര്യമില്ല എന്ന് പറഞ്ഞാലും, ഇത് സംപ്രേഷണം ചെയ്യരുത് എന്ന് പറഞ്ഞാലും, രാത്രിയിലെ കോമഡി പരിപാടിക്കായി 'ഓഫ് ദ റെക്കോർഡ്' സീനുകൾ വെട്ടിക്കണ്ടിച്ച് ഇട്ട് വിലകുറഞ്ഞ ഹാസ്യം ഉത്പാദിപ്പിക്കുന്ന ചാനലുകളുടെ പൊതുവിലുള്ള മര്യാദയില്ലായ്മ കണ്ണന്താനത്തിന്റെ ഭാര്യയുടെ അനുഭവം ഒക്കെ നമുക്ക് മുന്നിൽ ഉണ്ടല്ലോ.
Prevention is better than cure എന്ന് ഉണ്ണി മുകുന്ദൻ തീരുമാനിച്ചു കാണും. പബ്ലിക് ഇമേജ് കൊണ്ട് മാത്രം ജീവിക്കുന്ന സിനിമാ വ്യവസായത്തിൽ തന്റെ മൗലികാവകാശം സംരക്ഷിക്കാൻ ആവശ്യമായ ബലമേ അയാൾ പ്രയോഗിച്ചുള്ളൂ എങ്കിൽ, തടഞ്ഞുവെച്ചു എന്ന IPC ഒഫൻസ് പോലും നിൽക്കില്ല എന്നാണ് എന്റെ പക്ഷം. അങ്ങനെയെങ്കിൽ ഇത് ഒരു പുതിയ അധ്യായമാണ്. നൈതികത കൈമോശം വരുത്തിയും ന്യൂസ് ചാനലുകൾ TRP റേറ്റിംഗ് ഉണ്ടാക്കുമ്പോൾ സോഴ്‌സസ് ഇങ്ങനെ കടന്ന കൈ പ്രവർത്തിച്ചു തുടങ്ങുമെന്ന് മാധ്യമങ്ങളും കരുതേണ്ടിയിരിക്കുന്നു.
കൊടുത്താൽ കൊല്ലത്തും കിട്ടും....
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ