തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം നേരിട്ട കേരളത്തിന് കേന്ദ്രസര്‍ക്കാര്‍ അടിയന്തര സഹായം അനുവദിച്ചു . 133 കോടി രൂപയാണ് അടിയന്തരമായി അനുവദിച്ചതെന്ന് കേന്ദ്രസംഘത്തിന്റെ തലവന്‍ വിപിന്‍ മാലിക് അറിയിച്ചു. കേരളം 422 കോടി രൂപയാണ് അടിയന്തര സഹായമായി ആവശ്യപ്പെട്ടിരുന്നത്.
മല്‍സ്യ തൊഴിലാളികളുമായി സംസാരിച്ച് ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയെന്നും, സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കും. കാണാതായ മല്‍സ്യതൊഴിലാളികള്‍ക്കായി തിരച്ചില്‍ തുടരുമെന്നും വിപിന്‍ മാലിക് അറിയിച്ചു.
ഓഖി നഷ്ടത്തെത്തുടര്‍ന്ന് കേരളത്തിനുണ്ടായ നഷ്ടം വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി വിപിന്‍ മാലികിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ചൊവ്വാഴ്ചയാണ് സംസ്ഥാനത്തെത്തിയത്. മൂന്ന് സംഘങ്ങളായാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തുന്നത്.
വിപിന്‍ മാലിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. കേന്ദ്ര ഊര്‍ജവകുപ്പ് ഡയറക്ടര്‍ എംഎം ദാഖതെയുടെ നേതൃത്വത്തിലുള്ള സംഘം തൃശൂര്‍, മലപ്പുറം ജില്ലകളിലും കേന്ദ്ര ജല കമീഷന്‍ ഡയറക്ടര്‍ ആര്‍ തങ്കമണിയുടെ നേതൃത്വത്തില്‍ ആലപ്പുഴ, എറണാകുളം ജില്ലകളിലും സന്ദര്‍ശനം നടത്തി നഷ്ടത്തിന്റെ കണക്കെടുക്കും.
അതിനിടെ കേന്ദ്രസംഘത്തെ കെപിസിസി പ്രസിഡന്റ് എംഎം ഹസ്സന്റെ നേതൃത്വത്തിലുള്ള യിഡിഎപ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു. ദുരന്തബാധിതരെ സഹായിക്കാന്‍ അടിയന്തര പാക്കേജ് വേണമെന്ന് യുഡിഎഫ് സംഘം ആവശ്യപ്പെട്ടു. ആധുനിക വാര്‍ത്താവിനിമയ സംവിധാനങ്ങളുടെ സഹായത്തോടെ മുന്നറിയിപ്പുകല്‍ നല്‍കാനുള്ള സംവിധാനം കാര്യക്ഷമമാക്കണമെന്നും യുഡിഎഫ് സംഘം ആവശ്യപ്പെട്ടു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ