കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ നിര്‍ദേശപ്രകാരം ; ഫെനി ബാലകൃഷ്ണന്റെ മൊഴി പുറത്ത്

2015 മേയ് 13നു കൊട്ടാരക്കരയില്‍ വെച്ചാണ് ഗൂഢാലോചന നടന്നത്. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണ് 
കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് കൂട്ടിച്ചേര്‍ത്തത് ഗണേഷിന്റെ നിര്‍ദേശപ്രകാരം ; ഫെനി ബാലകൃഷ്ണന്റെ മൊഴി പുറത്ത്


തിരുവനന്തപുരം :  സോളാര്‍ കേസില്‍ സരിത ജുഡീഷ്യല്‍ കമ്മിഷന് നല്‍കിയ കത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരുടെ പേര് കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയുടെ നിര്‍ദേശപ്രകാരം കൂട്ടിച്ചേര്‍ത്തതെന്ന് അഡ്വക്കേറ്റ്  ഫെനി ബാലകൃഷ്ണന്റെ മൊഴി. ഉമ്മന്‍ചാണ്ടിയുടെയും മുന്‍മന്ത്രിമാര്‍ അടക്കമുള്ള യുഡിഎഫ് നേതാക്കളുടെയും പേരുകള്‍ അടങ്ങിയ നാലു പേജുകളാണ് കൂട്ടിച്ചേര്‍ത്തത്. കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ മൊഴിയിലാണ് സരിതയുടെ മുന്‍ അഭിഭാഷകനായ ഫെനി ബാലകൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 

2015 മേയ് 13നു കൊട്ടാരക്കരയില്‍ വെച്ചാണ് ഇതിനുള്ള ഗൂഢാലോചന നടന്നത്. ഗണേശിന്റെ പിഎ പ്രദീപ്കുമാറും ബന്ധു ശരണ്യ മനോജും ഇതില്‍ പങ്കാളികളാണ്. സോളര്‍ കമ്മിഷനില്‍ ഹാജരാക്കിയ കത്തില്‍ 25 പേജുണ്ട്. പത്തനംതിട്ട ജില്ലാ ജയിലില്‍ നിന്നും സരിതയുടെ കത്ത് താന്‍ വാങ്ങുമ്പോള്‍ 21 പേജുകളേ ഉണ്ടായിരുന്നുള്ളൂ. കത്ത് പിന്നീട് ശരണ്യ മനോജിനെ ഏല്‍പ്പിച്ചു. ഗണേശിന്റെ നിര്‍ദേശപ്രകാരം മനോജും പ്രദീപ്കുമാറും ചേര്‍ന്നു കത്തിന്റെ കരടുരൂപം തയാറാക്കി സരിതയെ ഏല്‍പ്പിച്ചു. സരിത അന്നേദിവസം തന്നെ നാലു പേജുകള്‍ കൂടി എഴുതിച്ചേര്‍ക്കുകയായിരുന്നുവെന്ന് ഫെനി കോടതില്‍ മൊഴി നല്‍കി. 

ഉമ്മന്‍ചാണ്ടി ഗണേശിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയതാണ് പ്രകോപനത്തിന് കാരണം. സരിതയുടെ കത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു സുധീര്‍ ജേക്കബ് നല്‍കിയ ഹര്‍ജിയിലാണു ഫെനി ബാലകൃഷ്ണന്‍ മൊഴി നല്‍കിയത്. കേസ് ജനുവരി 19നു വീണ്ടും പരിഗണിക്കും. അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കേസില്‍പ്പെടുത്താന്‍ സരിതയും ഗണേശും ശ്രമിച്ചെന്ന്, കോടതിയില്‍ മൊഴി നല്‍കിയശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെ ഫെനി ബാലകൃഷ്ണന്‍ ആരോപിച്ചു. ഈ നീക്കങ്ങള്‍ എതിര്‍ത്തതാണ് താനുമായുള്ള ബന്ധം വഷളാക്കിയത്. കമ്മിഷനു കൈമാറിയ കത്ത് താന്‍ കണ്ടിട്ടില്ലെന്ന സരിതയുടെ അവകാശവാദം തെറ്റാണ്. കത്തിന്റെ പേരില്‍ സരിതയും കൂട്ടരും വിലപേശല്‍ നടത്തുകയാണ്. ഏതായാലും നമ്മള്‍ മുങ്ങി; മറ്റുള്ളവരെയും മുക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് തന്നോടു പറഞ്ഞിരുന്നതായി ഫെനി ബാലകൃഷ്ണന്‍ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com