ടി ദാമോദരനെ ആരു തിരുത്തും: രഞ്ജിത്‌

ആ സംഭാഷണം ഈവിധം തിരുത്തിയെഴുതുന്നു. 'ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു
ടി ദാമോദരനെ ആരു തിരുത്തും: രഞ്ജിത്‌

നടി അക്രമിക്കപ്പെട്ട സംഭവത്തിന്റെ പശ്ചാതലത്തില്‍ തനിക്കെതിരെ വന്ന ലേഖനത്തിന് മറുപടിയുമായി സംവിധായകന്‍ രഞ്ജിത്. മാതൃഭൂമി ദിനപത്രത്തില്‍ പ്രേംചന്ദ് സുഹൃത്തിന് കരുത്തും സിനിമയ്ക്ക് തിരുത്തുമായി പൃഥ്വിരാജിന്റെ മാപ്പ് എന്ന പേരില്‍ എഴുതിയ ലേഖനത്തിന് മാതൃഭൂമിയില്‍ തന്നെ മറു കുറിപ്പ് എഴുതിയിരിക്കുകയാണ് രഞ്ജിത്. പത്രത്തിന്റെ അഭിപ്രായങ്ങളും ആക്ഷേപങ്ങളും എന്ന കോളത്തിലാണ് രഞ്ജിത് തന്റെ മറുപടി പറഞ്ഞിരിക്കുന്നത്. തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ താന്‍ തിരുത്തിയെഴുതാം പക്ഷേ പ്രേംചന്ദിന്റെ ഭാര്യാപിതാവ് ടി ദാമോദരന്‍ എഴുതിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ആര് തിരുത്തിയെഴുതും എന്ന് രഞ്ജിത് ചോദിക്കുന്നു. 

രഞ്ജിത്തിന്റെ 'സ്പിരിറ്റ്' എന്ന ചിത്രത്തിലെ സ്ത്രീവിരുദ്ധ ഡയലോഗ്‌ ചിത്രത്തിന്റെ പേരും മറ്റു വിശദാംശങ്ങളും പറയാതെ ലേഖനത്തില്‍ പ്രേംചന്ദ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെതിരേയാണ് രഞ്ജിത് രംഗത്ത് വന്നിരിക്കുന്നത്. കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ. 

'സ്വയം തിരുത്തലിന്റെയും പുത്തന്‍ തീരുമാനങ്ങളുടെയും ദിവസങ്ങളാണ്,
പലരുടേയും കണ്ണുകള്‍ തുറക്കപ്പെടുന്നത് നല്ലതുതന്നെ. തുറക്കാന്‍ മടിക്കുന്ന കണ്ണുകള്‍ക്കു മുന്നിലേക്കു മാതൃഭൂമിയുടെ ഒന്നാം പേജില്‍ ഒരു ലേഖനം കൂടി വന്നു. അതില്‍ എടുത്ത് പറഞ്ഞ ഒരു ഡയലോഗ് എന്റെ 'സ്പിരിറ്റ്' എന്ന സിനിമയിലേതാണ്. 'കള്ളുകുടി നിര്‍ത്തിയത് നന്നായി, ഇല്ലെങ്കില്‍ ഞാന്‍ നിന്നെ ബലാത്സംഗം ചെയ്‌തേനെ'. ആ സംഭാഷണം ഈവിധം തിരുത്തിയെഴുതുന്നു. 'ഈ നിമിഷം ഭവതിയോട് തോന്നിയ ശാരീരികാകര്‍ഷണത്തിന്റെ പേരില്‍ ഞാന്‍ ഖേദിക്കുന്നു. എന്നോട് പൊറുക്കണം എന്ന് അപേക്ഷിക്കുന്നു'.

സ്ത്രീവിരുദ്ധതയില്‍ നിന്ന് ഞാനാ സിനിമയെ മോചിപ്പിച്ചിരിക്കുന്നു. ഇനിയും ഞാനും പ്രേക്ഷകരും മറന്നുപോയിരിക്കാനിടയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ എന്റെ സിനിമകളില്‍ എത്രയുണ്ട് എന്നു കണ്ടെത്തിത്തന്നാല്‍ ഇതുപോലെ മാറ്റിയെഴുതാന്‍ തയ്യാറാണ്. പക്ഷേ, ലേഖനകര്‍ത്താവിന്റെ ഭാര്യാപിതാവ് അന്തരിച്ചുപോയ ടി ദാമോദരന്‍ മാഷിന്റെ സിനിമകളില്‍ നായകന്മാര്‍ നടത്തിയിട്ടുള്ള സ്ത്രീവിരുദ്ധ ഭാഷണങ്ങള്‍ ആര് മാറ്റിയെഴുതും എന്ന ചോദ്യം ഇവിടെ പങ്കുവെക്കുന്നു'
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com