കാസര്‍കോട്: മദ്രസാധ്യാപകന്‍ റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി തള്ളി. ജാമ്യം നല്‍കിയാല്‍ പ്രതികള്‍ സാക്ഷികളെ സ്വാധീനിക്കാനും ഭീണണിപ്പെടുത്താനും തെളിവുകള്‍ നശിപ്പിക്കാനും ശ്രമിക്കുമെന്ന് കാട്ടി അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജാമ്യാപേക്ഷ തള്ളിയത്. 1,000 പേജുള്ള കുറ്റപത്രമാണ് കേസില്‍ കാസര്‍കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് സമര്‍പ്പിച്ചിരിക്കുന്നത്
പ്രതികളായ കേളുഗുഡെ അയ്യപ്പനഗര്‍ ഭജനമന്ദിരത്തിന് സമീപത്തെ അജേഷ് എന്ന അപ്പു(20), മാത്തെയിലെ നിതിന്‍(19), കേളുഗുഡെ ഗംഗൈ കേശവകുടീരത്തിലെ അഖിലേഷ് എന്ന അഖില്‍(25) എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്.
കഴിഞ്ഞ മാര്‍ച്ച് 21നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി 11.45ഓടെയായിരുന്നു റിയാസ് മൗലവി പള്ളിക്ക് ചേര്‍ന്നുള്ള മുറിയില്‍ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന റിയാസിനെ ഒന്നാംപ്രതി അജേഷാണ് വെട്ടിയത്. രണ്ടാംപ്രതി മുറ്റത്ത് പതിനഞ്ചോളം മീറ്റര്‍ അകലെയാണ് നിന്നത്. അഖില്‍ ബൈക്കുമായി കോമ്പൗണ്ടിന് പുറത്തും. അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന ഖത്തീബ് അബ്ദുള്‍ അസീസ് വഹാബി ശബ്ദം കേട്ട് മുറിതുറന്നപ്പോള്‍ നിതിന്‍ കല്ലെറിഞ്ഞതിനെത്തുടര്‍ന്ന് ഭയന്ന് അകത്തു തിരിച്ചുകയറി. കൃത്യം നടത്തിയ ശേഷം പ്രതികള്‍ മൂന്നുപേരും അഖിലിന്റെ ബൈക്കില്‍ കേളുഗുഡെയിലേക്ക് പോയി. അവിടെ ഷെഡില്‍ക്കഴിഞ്ഞ ഇവരെ രണ്ടുദിവസത്തിനകം പിടികൂടാനായി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ