ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് സെന്‍കുമാര്‍ സംഘ്പരിവാര്‍ പ്രചാരകനാകുന്നത്;  കേന്ദ്രത്തിന്റെ അരികുപറ്റാനുള്ള ശ്രമമെന്നും കെപിഎ മജീദ്

സംസ്ഥാന സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥന്‍ കേന്ദ്രഭരണകൂടത്തിന്റെ അരികുപറ്റാനുള്ള വിലകുറഞ്ഞ പ്രചാരണമാണ് നടക്കുന്നത്
ഏത് രേഖയുടെ അടിസ്ഥാനത്തിലാണ് സെന്‍കുമാര്‍ സംഘ്പരിവാര്‍ പ്രചാരകനാകുന്നത്;  കേന്ദ്രത്തിന്റെ അരികുപറ്റാനുള്ള ശ്രമമെന്നും കെപിഎ മജീദ്

കോഴിക്കോട്: സമകാലിക മലയാളം ഓണ്‍ലൈനില്‍  സംഘ്പരിവാര്‍ താല്‍പര്യങ്ങളെ താലോലിക്കുന്ന രീതിയില്‍ വന്ന അഭിമുഖത്തിന്റെ വിശദാംശങ്ങളും ആധികാരികതയും പുറത്തുവിടാന്‍ മുന്‍ ഡിജിപി സെന്‍കുമാര്‍ തയ്യാറകണമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. എത് രേഖയുടെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ജനസംഖ്യ തകരുകയാണെന്നും മുസ്ലീങ്ങള്‍ ഭൂരിപക്ഷമാകാന്‍ പോകുന്നുവെന്നുമുള്ള നുണപ്രചരിപ്പിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന് വിശ്വാസം നഷ്ടപ്പെട്ട വിരമിച്ച ഉദ്യോഗസ്ഥന്‍ കേന്ദ്രഭരണകൂടത്തിന്റെ അരികുപറ്റാനുള്ള വിലകുറഞ്ഞ പ്രചാരണമാണ് നടക്കുന്നത്. ജനം ഇത്തരം അവസരവാദങ്ങളെയും നുണപ്രചാരണങ്ങളെയും വേര്‍തിരിച്ചറിഞ്ഞ് തള്ളിക്കളയുമെന്നും മജീദ് പറഞ്ഞു

നൂറ് കുട്ടികള്‍ ജനിക്കുമ്പോള്‍ 42 മുസ്ലീം കുട്ടികളാണെന്ന് ഒരു പഠനറിപ്പോര്‍ട്ടിലുമില്ല. പിന്നെയെങ്ങനെയാണ് 27 ശതമാനമുള്ള മുസ്ലീം ജനസംഖ്യപെരുകുന്നുവെന്ന് അദ്ദേഹം പറയുന്നത്. സെന്‍കുമാര്‍ പറയുന്നത് സംഘ്പരിവാര്‍ പ്രചാരണത്തിന്റെ പിന്‍ബലത്തിലാകാമെന്നും ഇത്തരം പ്രചാരണങ്ങളില്‍ കഴമ്പില്ലെന്നും കെപിഎ മജീദ് പറഞ്ഞു. ജിഹാദിനെ കുറിച്ച് കേരളത്തിലെ മുസ്ലീം സമുദായം ശരിയായി തന്നെയാണ് മനസിലാക്കിയത്. തീവ്രവാദ,ഭീകരവാദ, ജിഹാദി ചിന്താധാരകളെ കൈയൊഴിയാനും തള്ളിപ്പറയാനും മുഖ്യധാരമുസ്ലീം സംഘടനയെല്ലാം സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഐഎസിനെതിരെ പോരാടുന്നത് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യാരാജ്യങ്ങളാണ്. രാജ്യത്തെ നിരവധി കലാപങ്ങളിലും ഗാന്ധിവധത്തിലും പങ്കുള്ള ആര്‍എസ്എസിനെ വെള്ളപൂശുകയാണ് സെന്‍കുമാര്‍ ചെയ്യുന്നത്. പശുവിന് വേണ്ടി മനുഷ്യരെ കൊല്ലുകയാണെന്ന് പറയുന്ന റമദാന്‍ പ്രസംഗത്തിനെതിരെ നടപടിയെടുക്കണമെന്ന് പറയുന്നത് വാദിയെ പ്രതിയാക്കുന്ന പഴയ പൊലീസ് മുറയാണെന്നും മജീദ് സെന്‍കുമാറിനെ ഓര്‍മിപ്പിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com