ലൈംഗികാതിക്രമ റിപ്പോര്‍ട്ടിങ്:  വനിതാ മാധ്യമപ്രവര്‍ത്തകരുടെ നിവേദനത്തിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ജന. സെക്രട്ടറി

മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത് മുഖ്യമന്ത്രിയാണോ
ലൈംഗികാതിക്രമ റിപ്പോര്‍ട്ടിങ്:  വനിതാ മാധ്യമപ്രവര്‍ത്തകരുടെ നിവേദനത്തിനെതിരെ പത്രപ്രവര്‍ത്തക യൂണിയന്‍ ജന. സെക്രട്ടറി

കൊച്ചി: ലൈംഗികാതിക്രമ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ കാണിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് വനിതാ മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നിവേദനം നല്‍കിയതിനെ വിമര്‍ശിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി സി നാരായണന്‍. വിചിത്രവും അസാധാരണവുമായ നിവേദനമാണ് നെറ്റ്‌വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ എന്ന സംഘടനയുടെ പേരില്‍ മുഖ്യമന്ത്രിക്കു നല്‍കിയിരിക്കുന്നതെന്ന് നാരായണന്‍ പറഞ്ഞു. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന നടപടിയാണ് ഇതെന്ന് നാരായണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ അഭിപ്രായപ്പെട്ടു.

സി നാരായണന്റെ ഫെയസ്ബുക്ക് കുറിപ്പ്:

ലൈംഗികാതിക്രമ വാര്‍ത്താ റിപ്പോര്‍ട്ടിങ്ങില്‍ കാണിക്കേണ്ട മര്യാദ മാധ്യമങ്ങളെ ബോധ്യപ്പെടുത്താന്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്ന് വനിതാമാധ്യമപ്രവര്‍ത്തകരായ കുറച്ചു പേര്‍ കേരളമുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് അഭ്യര്‍ഥിച്ചിരിക്കുന്നു എന്ന് വാര്‍ത്ത.
നെറ്റ് വര്‍ക്ക് ഓഫ് വിമന്‍ ഇന്‍ മീഡിയ എന്ന സംഘടനയുടെ പേരിലാണ് നിവേദനം.
ഈ അഭ്യര്‍ഥന വിചിത്രമാണ്, അസാധാരണമാണ്.!!!
മാധ്യമങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കേണ്ടത് മുഖ്യമന്ത്രിയാണോ..... മുഖ്യമന്ത്രിയുടെ അഥവാ ഭരണകര്‍ത്താക്കളുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണോ മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്....
പത്രമാധ്യമങ്ങളിലെ വാര്‍ത്താപരമായ പരാതികള്‍, മാര്‍ഗനിര്‍ദ്ദേശലംഘനങ്ങള്‍ ഇവയെല്ലാം അഡ്രസ് ചെയ്യാന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ പോലുള്ള സംവിധാനങ്ങള്‍ നിലവിലുണ്ട്. അവിടെയല്ലേ പരാതിപ്പെടേണ്ടത്.
തനിക്ക് ഒരു തരത്തിലും അധികാരമില്ലാത്ത, (ധാര്‍മികമായും പ്രായോഗികമായും) കാര്യത്തില്‍ മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറാകുമോ...യുക്തിപരമായി പറഞ്ഞാല്‍ ഇല്ല. നിവേദനത്തിലെ ആവശ്യങ്ങള്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. പരിശോധനാഫലം എന്തായിരിക്കുമോ...
ഇരിക്കുന്ന കൊമ്പ് തന്നെ സ്വയം മുറിക്കുക എന്നു കേട്ടിട്ടുണ്ട്. അത് സംഭവിക്കാതിരിക്കട്ടെ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com