മെഡിക്കല്‍ കോളേജ് അഴിമതി: റിപ്പോര്‍ട്ടിലുള്ളതെല്ലാം വസ്തുത, സ്ഥിരീകരിച്ച് കമ്മീഷന്‍,ഊഹാപോഹമെന്ന് കുമ്മനം

പ്രാദേശിക നേതാക്കളുടെ മൊഴിയില്‍ എംടി രമേശിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ട് - എംടി രമേശ് പണം വാങ്ങിയെന്ന് റിപ്പോര്‍ട്ടിലില്ലെന്നും അന്വേഷണ കമ്മീഷന്‍ - റിപ്പോര്‍ട്ട് കുമ്മനത്തിന് മാത്രമാണ് നല്‍കിയത്
മെഡിക്കല്‍ കോളേജ് അഴിമതി: റിപ്പോര്‍ട്ടിലുള്ളതെല്ലാം വസ്തുത, സ്ഥിരീകരിച്ച് കമ്മീഷന്‍,ഊഹാപോഹമെന്ന് കുമ്മനം

കൊച്ചി: മെഡിക്കല്‍ കോളേജ് അഴിമതി കോഴ ആരോപണം സ്ഥീരികരിച്ച് അന്വേഷണകമ്മീഷന്‍. പ്രാദേശിക നേതാക്കളുടെ മൊഴിയില്‍ എംടി രമേശിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും അന്വേഷണകമ്മീഷന്‍ അംഗം എംകെ നാസര്‍ പറഞ്ഞു.അതേസമയം എംടി രമേശ് പണം വാങ്ങിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടിലില്ലെന്നും അദ്ദേഹം പറഞ്ഞു.

പറയാത്ത കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ ചേര്‍ത്തുവെന്നത് വാസ്തവ വിരുദ്ധമാണ്. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പാര്‍ട്ടി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് മാത്രമാണ് നല്‍കിയത്. റിപ്പോര്‍ട്ട് എങ്ങനെ ചോര്‍ന്നു എന്നത് അന്വേഷിക്കണമെന്നും നാസര്‍ പറഞ്ഞു.

അതേസമയം മെഡിക്കല്‍ കോളേജ് അനുമതിയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ ഉയര്‍ന്നു വരുന്ന വാര്‍ത്തകള്‍ ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലുളളതാണെന്നായിരുന്നു  കുമ്മനം രാജശേഖരന്റെ പ്രതികരണം. അഴിമതിയെ തുടച്ചു നീക്കാന്‍ പ്രതിജ്ഞാബദ്ധമായ പാര്‍ട്ടിയാണ് ബിജെപി. അതുകൊണ്ടാണ് ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ അതേപ്പറ്റി അന്വേഷിക്കാന്‍ നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ഉചിതമായ പാര്‍ട്ടി വേദികളില്‍ ചര്‍ച്ച ചെയ്യുകയും ചെയ്യും. 

എന്നാല്‍ ഇപ്പോള്‍ ഇതേപ്പറ്റി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ അതിശയോക്തിപരമാണ്. അഴിമതിയുമായി ഏതെങ്കിലും ബിജെപി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടാല്‍ മുഖം നോക്കാതെ നടപടിയുണ്ടാകും. 
ഇപ്പോള്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നും കുമ്മനം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com