വമ്പന്‍മാര്‍ക്കും പ്രമുഖന്മാര്‍ക്കും മുന്നില്‍ നിയമവ്യവസ്ഥ മുട്ടുകുത്തുമെന്ന പൊതുബോധമാണ് ഇതുവരെ ഉണ്ടായിരുന്നത്. എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ തുടരുന്ന ദിലീപിന് ജാമ്യം അനുവദിക്കാതെ ഹൈക്കോടതി വെട്ടിയത് ആ പൊതുബോധത്തിന്റെ അടിവേര് കൂടിയാണ്.
പിആര്‍ ഏജന്‍സികളിലൂടെ പണമൊഴുക്കി നടത്തിയ ഓണ്‍ലൈന്‍ ക്വട്ടേഷനും, ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തിയുള്ള പ്രാര്‍ഥനയുമൊന്നും ദിലീപിനും കൂട്ടര്‍ക്കും ഹൈക്കോടതിയില്‍ തുണയായില്ല. ജനപ്രീതിയും സ്വാധീനവുമുള്ള നടനെ അറസ്റ്റ് ചെയ്യാന്‍ കാണിച്ച ആര്‍ജവം, പ്രതി കുറ്റക്കാരനെന്ന് കോടതിയില്‍ തെളിയിക്കുന്നതിലും അന്വേഷണ സംഘം കാണുക്കുന്നു എന്നതിനുള്ള തെളിവ് കൂടിയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേയും ഹൈക്കോടതിയുടേയും വിധികള്‍.
ദിലീപിന്റെ ജാമ്യഹര്‍ജി വ്യാഴാഴ്ച ഹൈക്കോടതിക്ക് മുന്നിലെത്തുന്നതിന് മുന്നോടിയായിട്ടായിരുന്നു ദിലീപിന്റെ സഹോദരന്‍ കോട്ടയം പൊന്‍കുന്നത്തിന് സമൂപമുള്ള ജഡ്ജിയമ്മാവന് മുന്നിലെത്തിയത്. പ്രത്യേക പൂജകളും ഇവര്‍ ഇവിടെ നടത്തിയിരുന്നു. വ്യവഹാരങ്ങളില്‍പ്പെട്ട് ഉഴലുന്നവര്‍ ഇവിടെ എത്തി പ്രാര്‍ഥിച്ചാല്‍ ഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം. പക്ഷെ '' അതീവ സൂക്ഷമമായി ആസുത്രണം ചെയ്യപ്പെട്ട കുറ്റകൃത്യമാണ് നടിക്കെതിരെ നടന്നത്'' എന്ന്
വ്യക്തമാക്കി ദിലീപിന് ജാമ്യം നിഷേധിക്കുകയായിരുന്നു കോടതി.
അറസ്റ്റ് ചെയ്യപ്പെട്ട ആദ്യ ദിനം ദിലീപിനെതിരായ വികാരമായിരുന്നു സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നതെങ്കില്‍ പതിയെ പതിയെ അത് മാറി വന്നു. നടിയെ അധിക്ഷേപിച്ചും നടന് പിന്തുണയുമായും പോസ്റ്റുകള്‍ നിറഞ്ഞതോടെ പിആര്‍ ഏജന്‍സി വഴിയുള്ള ഓണ്‍ലൈന്‍ ക്വട്ടേഷനാണ് നടക്കുന്നതെന്ന് ഏവര്‍ക്കും മനസിലായി. പക്ഷെ ഓണ്‍ലൈന്‍ ക്വട്ടേഷന്‍ ഇന്ത്യന്‍ നീതി പീഠത്തിന്റെ കണ്ണ് അടപ്പിക്കാന്‍ അവരെ സഹായിച്ചില്ല.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ