യുവനടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്: ജീന്‍ പോളടക്കമുള്ളവരെ കസ്റ്റഡിയിലെക്കും

യുവനടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് പൊലീസ്: ജീന്‍ പോളടക്കമുള്ളവരെ കസ്റ്റഡിയിലെക്കും

കൊച്ചി: ഹണീബി 2 എന്ന ചിത്രത്തില്‍ തന്റെ അനുവാദമില്ലാതെ ഡ്യൂപ്പിനെ ഉപയോഗിച്ചെന്നും പ്രതിഫലം ചോദിച്ചപ്പോള്‍ മോശമായി പെരുമാറിയെന്നുമുള്ള യുവനടിയുടെ പരാതിയില്‍ സംവിധായകന്‍ ജീന്‍പോള്‍ ലാല്‍, നടന്‍ ശ്രീനാഥ് ഭാസി
എന്നിവരടക്കമുള്ള നാല് പേരെ പോലീസ് ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കും. 

ചിത്രത്തില്‍ നടിയുടെ ബോഡി ഡ്യൂപ്പ് ഉപയോഗിച്ചതായി പോലീസ് കണ്ടെത്തിയതോടെയാണ് നടിയുടെ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് പോലീസിനു വ്യക്തമായത്. പരാതിയെ തുടര്‍ന്ന് ചിത്രത്തിന്റെ സെന്‍സര്‍ കോപ്പി വിശദമായി പരിശോധിച്ച അന്വേഷണ സംഘത്തിനു ബോഡി ഡ്യൂപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന് വ്യക്തമായത്. മറ്റൊരു സ്ത്രീയുടെ ശരീരഭാഗങ്ങള്‍ ചിത്രീകരിച്ചു തന്റേതാണെന്ന തരത്തില്‍ പ്രചരിപ്പിച്ചെന്ന യുവനടിയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഇതുവഴി പോലീസിനു വ്യക്തമായി. 

ബോഡി ഡബിള്‍ ചിത്രത്തിലുണ്ടായിട്ടുണ്ടെന്ന് വ്യക്തമായ പോലീസ് ഇതു സിനിമയില്‍ ഉപയോഗിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരം ലഭിക്കുന്നതിന് ചിത്രത്തിന്റെ മേക്കപ്പ്മാനെയും ചോദ്യം ചെയ്തു. ഷൂട്ടിങ് ലൊക്കേഷനില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്ന് നടി എതിര്‍പ്പറിയിച്ചു സെറ്റില്‍ നിന്നും മടങ്ങിയെന്ന് മേക്കപ്പ്മാന്‍ മൊഴി നല്‍കി. 

സിനിമയുടെ ചിത്രീകരണം നടന്ന കുമ്പളത്തെ റമദ ഹോട്ടലില്‍ ചെന്ന് അന്വേഷണ സംഘം ഉടന്‍ തെളിവെടുക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും കണ്ടെടുക്കാനും സിനമയിലെ മറ്റു താരങ്ങളുടെ മൊഴിയെടുക്കാനും അന്വേഷണം സംഘത്തിനു നീക്കമുണ്ട്.

ലൈംഗിക ചുവയോടെ സംസാരിച്ചു, പ്രതിഫലം തരാതെ വഞ്ചിച്ചു എന്നീ ആരോപണങ്ങളും ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരേ നടി നല്‍കിയിട്ടുണ്ട്. എന്നാല്‍, പരാതി വ്യാജമാണെന്നും അപമര്യാദയായി പെരുമാറിയതുകൊണ്ടാണ് പറഞ്ഞ് വിട്ടതെന്നും ചിത്രത്തിന്റെ നിര്‍മാതാവ് ലാല്‍ പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com