ഒരു പേരിനെ ചൊല്ലി 13 ലക്ഷം പാഠപുസ്തകങ്ങള്‍ മാറ്റി അച്ചടിപ്പിച്ച് സര്‍ക്കാര്‍; ഖജനാവിന് നഷ്ടം 1.3 കോടി രൂപ

മുന്‍ എസ് സിഇആര്‍ടി ഡയറക്ടറായിരുന്ന പി.എ.ഫാത്തിമയുടെ പേര് അച്ചടിച്ച 13 ലക്ഷം പാഠപുസ്തകങ്ങള്‍ മാറ്റാനായിരുന്നുഎല്‍ഡിഎഫ് സര്‍ക്കാരിന്റെ കടുംപിടുത്തം
ഒരു പേരിനെ ചൊല്ലി 13 ലക്ഷം പാഠപുസ്തകങ്ങള്‍ മാറ്റി അച്ചടിപ്പിച്ച് സര്‍ക്കാര്‍; ഖജനാവിന് നഷ്ടം 1.3 കോടി രൂപ

കൊച്ചി: ഒരു പേരില്‍ എന്ത് കാര്യമെന്ന് ചോദിക്കരുത്. ഒരു പേരിന്റെ പേരില്‍ അച്ചടിച്ചു കഴിഞ്ഞ 13 ലക്ഷം പാഠപുസ്തകങ്ങള്‍ മാറ്റിവെച്ച് പുതിയ പുസ്തകങ്ങള്‍ അച്ചടിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്ക് നിര്‍ദേശം നല്‍കിയത്. പാഠപുസ്തകങ്ങള്‍ വീണ്ടും അച്ചടിക്കേണ്ടി വന്നതോടെ 1.3 കോടി രൂപയുടെ നഷ്ടമാണ് സംസ്ഥാന ഖജനാവിന് ഉണ്ടായിരിക്കുന്നത്.

മുന്‍ എസ് സിഇആര്‍ടി ഡയറക്ടറായിരുന്ന പി.എ.ഫാത്തിമയുടെ പേര് അച്ചടിച്ച 13 ലക്ഷം പാഠപുസ്തകങ്ങള്‍ മാറ്റണമെന്നായിരുന്നു എല്‍ഡിഎഫ് സര്‍ക്കാരിന്റെ കടുംപിടുത്തം. പുതിയ എസ് സിഇആര്‍ടി ഡയറക്ടര്‍ ജെ.പ്രസാദിന്റെ പേരുള്ള പാഠപുസ്തകങ്ങള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നത്. 

ഒരു പുസ്തകത്തിന്റെ അച്ചടിക്ക് 10 രൂപയാണ് ചെലവാകുന്നത്. എന്നാല്‍ സര്‍ക്കാര്‍ കടുംപിടുത്തം തുടര്‍ന്നതോടെ അച്ചടിച്ച പഴയ പാഠപുസ്തകങ്ങള്‍
പേപ്പര്‍ വിലയ്ക്ക് വില്‍ക്കാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്കേരള ബുക്ക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി. 

എന്നാല്‍ അച്ചടിച്ച പാഠപുസ്തകങ്ങളില്‍ നിന്നും മുന്‍  എസ് സിഇആര്‍ടി
ഡയറക്ടറുടെ പേര് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് എസ് സിഇആര്‍ടി
ഡയറക്ടര്‍ ജി.പ്രസാദ് പറഞ്ഞു. പഴയ പാഠപുസ്തകങ്ങള്‍ തന്ന് നഷ്ടം നികത്താനാണ് കേരള ബുക്‌സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി ശ്രമിക്കുന്നത്. കൂടുതല്‍ പേജ് വരുന്ന പാഠപുസ്തകങ്ങള്‍ മൂന്ന് ഭാഗങ്ങളായി അച്ചടിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നതെന്നും ജി പ്രസാദ് പറയുന്നു.

രണ്ടാം പാദത്തില്‍ പാഠപുസ്തകങ്ങള്‍ അച്ചടിക്കുമ്പോള്‍ ഉദ്യോഗസ്ഥരുടെ പദവി മാത്രം രേഖപ്പെടുത്തിയാല്‍ മതിയെന്ന ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പിന് മെമ്മോറാണ്ടം സമര്‍പ്പിച്ചിട്ടുണ്ടെന്ന് കെബിപിഎസ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞു. ഉദ്യോഗസ്ഥര്‍ മാറുന്നതിനെ തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഇത് സഹായിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com