വരാനിരിക്കുന്നത് കറുത്ത ദിനങ്ങളെന്ന് എംബി രാജേഷ്

കേരള മുഖ്യമന്ത്രി പിണറായിയുടെ തലകൊയ്യാനുള്ള ആര്‍.എസ്.എസ്. നേതാവിന്റെ ആഹ്വാനം വെറും വാക്കല്ലെന്ന് വ്യക്തമാക്കുന്നു സീതാറാമിന് നേര്‍ക്കുള്ള ആക്രമണം
വരാനിരിക്കുന്നത് കറുത്ത ദിനങ്ങളെന്ന് എംബി രാജേഷ്

ന്യൂഡെല്‍ഹി: സീതാറാം യെച്ചൂരിക്ക് നേരെ ഏ.കെ.ജി. ഭവനില്‍ വെച്ച് ഇന്ന് നടന്ന സംഘപരിവാര്‍ ആക്രമണം ഒരു വ്യക്തിക്ക് നേരെയുള്ളത് മാത്രമല്ലെന്നും പാര്‍ട്ടിക്കാകെ നേരെയുള്ള ആക്രമണമാണെന്നും ഇന്ത്യയിലെ പ്രതിപക്ഷത്തിനും ജനാധിപത്യത്തിനും നേര്‍ക്കുള്ളതാണെന്നും എംബി രാജേഷ്. കേരള മുഖ്യമന്ത്രി പിണറായിയുടെ തലകൊയ്യാനുള്ള ആര്‍.എസ്.എസ്. നേതാവിന്റെ ആഹ്വാനം വെറും വാക്കല്ലെന്ന് വ്യക്തമാക്കുന്നു സീതാറാമിന് നേര്‍ക്കുള്ള ആക്രമണം. ഈ ആക്രമണത്തിന്റെ സൂചനകള്‍ ഇന്നലെ ബി.ജെ.പി.വക്താവ് സംപിത് പത്ര നടത്തിയ പ്രകോപനപരമായ പ്രസ്താവനയില്‍ തന്നെ ഉണ്ടായിരുന്നു. ആര്‍.എസ്.എസ്ബി.ജെ.പി. നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത ആക്രമണത്തിനു തെളിവാണിത്. മോദി അധികാരത്തില്‍ വന്ന ശേഷം അരഡസനോളം തവണയാണ് സി.പി.എം. കേന്ദ്ര ആസ്ഥാനമായ ഏ.കെ.ജി. ഭവന്‍ ആക്രമിക്കപ്പെട്ടതെന്നും എംബി രാജേഷ് പറഞ്ഞു.

അഖിലേന്ത്യാടിസ്ഥാനത്തില്‍ സി.പി.എം. ഒരു ചെറിയ പാര്‍ട്ടിയാണ്. എന്നിട്ടും സംഘപരിവാര്‍ ആയുധങ്ങള്‍ മുഴുവന്‍ സി.പി.എമ്മിനു നേരേ തിരിച്ചു വിട്ടിരിക്കുന്നത് എന്തുകൊണ്ടാണ്? വര്‍ഗ്ഗീയതക്കെതിരായ സി.പി.എമ്മിന്റെ വര്‍ഗ്ഗരാഷ്ട്രീയവും മതാധിഷ്ഠിത രാഷ്ട്രമെന്ന പരിവാര്‍ ലക്ഷ്യത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പും സംഘപരിവാറിന്റെ ഉറക്കം കെടുത്തുന്നതാണ്. വലിപ്പത്തിനുമപ്പുറമുള്ളതാണ് സി.പി.എം. മുന്നോട്ടു വക്കുന്ന രാഷ്ട്രീയത്തിന്റെ ശക്തി എന്നവര്‍ക്കറിയാം. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ശൈശവ ദശയിലായിരുന്നപ്പോഴായിരുന്നല്ലോ ഗോള്‍വാള്‍ക്കര്‍ വിധി പ്രസ്താവിച്ചത്, ഹിന്ദുരാഷ്ട്രത്തിന്റെ ആഭ്യന്തര ശത്രുക്കള്‍ മൂന്നാണെന്നാണ്.

മുസ്ലീങ്ങളും കൃസ്ത്യാനികളും പിന്നെ കമ്മ്യൂണിസ്റ്റുകാരും. അക്കൂട്ടത്തിലെ മറ്റൊരു ശത്രുക്കള്‍ ദളിതരാണ്. കമ്മ്യൂണിസ്റ്റുകാരെ ഇല്ലാതാക്കിയാലെ മറ്റുള്ളവരുടെ കഥ എളുപ്പത്തില്‍ തീര്‍ക്കാനാവൂ. ഹിറ്റ്‌ലര്‍ ജര്‍മ്മനിയില്‍ ചെയ്തത് ഇത് തന്നെയായിരുന്നു. എന്നാല്‍, രണ്ട് കോടി കമ്മ്യൂണിസ്റ്റുകാരുടെ ജീവനാണ് സോവിയറ്റ് യൂണിയന് ഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ബലിയര്‍പ്പിക്കേണ്ടി വന്നത്. ഒടുവില്‍, ഹിറ്റ്‌ലര്‍ക്ക് വെപ്പാട്ടിയോടൊപ്പം ആത്മഹത്യചെയ്യേണ്ടി വന്നത് ചരിത്രം. 

വരാനിരിക്കുന്നത് കറുത്ത ദിനങ്ങളാണെന്ന് ഇനിയും തിരിച്ചറിയാത്തവരോട് ഓര്‍മ്മിപ്പിക്കാനുള്ളത് ജര്‍മ്മന്‍ കവി ബര്‍തോള്‍ഡ് ബ്രഹ്തിന്റെ വരികളാണ്.'ചിരിക്കുന്നവര്‍ ഭയങ്കരങ്ങളായ വാര്‍ത്തകള്‍ കേള്‍ക്കാനിരിക്കുന്നതേയുള്ളൂ...' എംബി രാജേഷ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com