തിരുവനന്തപുരം: അടിയന്തരാവസ്ഥയെക്കാള്‍ നിന്ദ്യമായ മനുഷ്യാവകാശ ലംഘനമാണ് കേരളത്തില്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് അക്രമത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. സംഘപരിവാര്‍ പ്രവര്‍ത്തകരെ അക്രമിക്കുന്ന സിപിഎമ്മിന് പൊലീസും ഒത്താശ ചെയ്യുകയാണെന്നും കുമ്മനം ആരോപിച്ചു. കേരളം കലാപഭൂമിയായി മാറി. മുഖ്യമന്ത്രി നാടിന്റെ ഭരണത്തലവന്‍ ആണെന്ന ചുമതലാ ബോധം വിസ്മരിച്ചു പാര്‍ട്ടി സെക്രട്ടറിയായി തീര്‍ന്നിരിക്കുന്നുവെന്നും കുമ്മനം പറഞ്ഞു.
കോഴിക്കോട് സിപിഎം ഓഫീസ് സന്ദര്‍ശിച്ച മുഖ്യമന്ത്രി ബിജെപി, ബിഎംസ് ഓഫീസോ,തകര്‍ക്കപ്പെട്ട വീടുകളോ സ്ഥാപനങ്ങളോ സന്ദര്‍ശിച്ചില്ല. കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യുന്ന സമീപനം സിപിഎം അവസാനിപ്പിക്കണം. അധികാരത്തിന്റേയും പൊലീസിന്റേയും പിന്‍ബലം കൊണ്ട് വളരുന്ന പാര്‍ട്ടിയാണ് സിപിഎം. അത് ഉപയോഗിച്ച് ബിജെപിയെ ഇല്ലാതാക്കാന്‍ ശ്രമിച്ചാല്‍ നടക്കില്ല. കോഴിക്കോട് സിപിഎം ഓഫീസ് സന്ദര്‍ശിച്ച ശേഷം മുഖ്യമന്ത്രി പത്രലേഖകരോട് പറഞ്ഞത് പാര്‍ട്ടി ഓഫീസ് തകര്‍ക്കുന്നതും,നേതാക്കന്മാരെ ആക്രമിക്കുന്നതും വെച്ചു പൊറുപ്പിക്കില്ല എന്നാണ്.
മുഖ്യമന്ത്രി ഈ പ്രഖ്യാപനം നടത്തി 3 മണിക്കൂറിനുള്ളിനാണ് വെറും 40 സാ അകലെ അതെ ജില്ലയില്‍ ബിജെപി മേഖലാ ഉപാധ്യക്ഷന്‍ രാമദാസ് മണലേരി യുടെ വീട്ടില്‍ ബോംബിട്ടത്. ബിജെപി നേതാവിന് നേരെ ഉഗ്രശേഷിയുള്ള ബോംബെറിഞ്ഞത് കൊല്ലണമെന്ന ഉദ്ധേശതോടു കൂടിയാണ്. അവിടെ നിന്നും 2 സാ അകലെ സംസ്ഥാന സെക്രട്ടറി വി. കെ സജീവന്റെ വീടാക്രമിച്ചിട്ടു രണ്ടു ദിവസമേ ആയുള്ളു. മുഖ്യമന്ത്രി കൊഴിക്കോട് വരുന്നതിന്റെ തലേ ദിവസം കൂടിയ സര്‍വകക്ഷി യോഗത്തിലാണ് അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം ചെയ്തത്. യോഗ തീരുമാനം എഴുതിയ കടലാസ്സിലേ മഷി ഉണങ്ങും മുന്‍പ് സിപിഎം അത് പിച്ചി ചീന്തി കൊണ്ട് വീണ്ടും അക്രമം നടത്തുകയാണ്. യോഗത്തില്‍ സമാധാനം പറയുകയും നാട്ടില്‍ അക്രമം നടത്തുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിന്റെ കപട രാഷ്ട്രീയമാണ് സിപിഎം കേരളത്തില്‍ പയറ്റുന്നത്. യെച്ചൂരിയേ ആര്‍എസുഎസുകാര്‍ ആക്രമിച്ചു എന്ന പച്ച കള്ളമാണ് ഈ അക്രമങ്ങള്‍ക്കു എല്ലാം കാരണം.കാപട്യവും പച്ച നുണയും ഉപയോഗിച്ച് സിപിഎംന് എത്ര നാള്‍ പിടിച്ചുനില്‍ക്കാനാവുമെന്ന് കുമ്മനം ചോദിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ