കേവുവള്ളം മുതല്‍ കൊച്ചി മെട്രോ വരെ 

മലയാളികളുടെ യാത്രകള്‍ക്ക് കുതിപ്പുകൂട്ടി നാളെ മുതല്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങുകയാണ്. കാളവണ്ടിയില്‍ നിന്നു ബസിലേക്കും ബസില്‍ നിന്നു ട്രെയിനിലേക്കും ഓടിക്കയറിയ മലയാളി ഇപ്പോള്‍ മെട്രോ ട്രയിനിലെത്തി നി
കേവുവള്ളം മുതല്‍ കൊച്ചി മെട്രോ വരെ 

റണാകുളത്തു നിന്നും തിരുവനന്തപുരത്തേക്ക് എത്തിച്ചേരാന്‍ ഇപ്പോള്‍ എത്ര സമയം എടുക്കും? റോഡ് മാര്‍ഗ്ഗമാണെങ്കില്‍ ഏറിയാല്‍ ഒരു ആറ് മണിക്കൂര്‍. എന്നാല്‍ എറണാകുളത്ത് നിന്ന് തലസ്ഥാനത്തെത്താന്‍ പത്തു ദിവസം യാത്ര ചെയ്തിരുന്നൊരു കാലമുണ്ടായിരുന്നു. അതും കായലിയൂടെ! 

വര്‍ഷങ്ങള്‍ക്ക മുമ്പ് എറണാകുളത്തുനിന്നും പത്മനാഭന്റെ നാട്ടിലേക്കും തിരിച്ചിങ്ങോട്ടും കേവു വള്ളത്തിലായിരുന്നു യാത്ര. ഒരു ബ്രിട്ടീഷ് രൂപയാണ് യാത്രാക്കൂലി. ആര്‍ക്കും എന്ത് സാധനം വേണമെങ്കിലും കയറ്റാം. രാത്രിയിലാണ് യാത്ര പുറപ്പെടുക. വള്ളത്തില്‍ രണ്ടു തുഴച്ചില്‍കാരുണ്ടാകും. ഒരാള്‍ തുഴയുമ്പോള്‍ ഒരാള്‍ ആഹാരം പാകം ചെയ്യും. വെയ്പ്പും കുടിയും ഒക്കെ വള്ളത്തില്‍ത്തന്നെ. 

എറണാകുളം കായലില്‍ നിന്ന് തുടങ്ങി അരൂക്കുറ്റി ചൗക്കയും അഷ്ടമുടി, വേമ്പനാടന്‍, നെടുംചുഴി തുടങ്ങിയ കായലുകള്‍ താണ്ടിയും, വൈക്കം,ആലപ്പുഴ, അമ്പലപ്പുഴ, തൃക്കുന്നപ്പുഴ, കഠിനംകുളം മുതലായ താവളങ്ങളില്‍ തങ്ങിയുമാണ് അനന്തപുരിയിലേക്കുള്ള യാത്ര. പത്തു രാവും പകലും താണ്ടിയുള്ള ജലയാത്ര രസകരവും സുഖപ്രദവുമാണെന്ന്് വി.ടി ഭട്ടത്തിരിപ്പാട് തന്റെ ആത്മകഥാംശമുള്ള 'കര്‍മവിപാകം' എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.

ജലയാത്ര ആരോഗ്യപ്രദമാണ്. ലാഭകരവും. പക്ഷേ, കാലാവസ്ഥ അനുകൂലമാകണം. കാറ്റിന്റെ ഗതിയും വെള്ളത്തിന്റെ ഒഴുക്കും പ്രധാനം. യാത്രക്കാരുടെ കുളി, ഭക്ഷണം, വിസര്‍ജനം, ഉറക്കം എല്ലാം വള്ളത്തില്‍ത്തന്നെ.

കാളവണ്ടികളും സജീവമായിരുന്നു അക്കാലത്ത്. യാത്രപോകാന്‍ കായലും വള്ളവുമില്ലാത്തവര്‍ കാളവണ്ടിയെ ആശ്രയിച്ചു. എറണാകുളം ജില്ലയിലെ മലയോര മേഖലയില്‍ നിന്ന് ചരക്കുകള്‍ കൊണ്ടുവന്നിരുന്നത് പ്രധാനമായും കാളവണ്ടികളിലായിരുന്നു. മോട്ടോര്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങിയിട്ടും കുതിരവണ്ടിയും കാളവണ്ടികളും എറണാകുളത്തിന്റെ നഗരവീഥികളിലൂടെ പാഞ്ഞ് നടന്നിരുന്നു. റെയില്‍വേ സ്‌റ്റേഷനിലേക്കും ബസ് സ്റ്റാന്‍ഡിലേക്കും മറ്റും യാത്രക്കാരെയും വഹിച്ചു ആള് വലിക്കുന്ന റിക്ഷകളും ഓടിയിരുന്നു. ആ ഓട്ടം പതിയെ സൈക്കിള്‍ റിക്ഷകളിലേക്ക് മാറി,പിന്നെ ഓട്ടോറിക്ഷകളിലേക്കും. 

സംസ്ഥാനത്തിന്റെ സഞ്ചാരസംസ്‌കാരത്തിലേക്ക് പുതിയൊരു ഏടുകൂടി ചേര്‍ത്തുവെച്ച് നാളെമുതല്‍ കൊച്ചി മെട്രോ ഓടിത്തുടങ്ങുമ്പോള്‍ പഴയ കേവുവള്ളത്തേയും വള്ളക്കാരേയുമോര്‍ത്ത് കൊച്ചി കായല്‍ ദീര്‍ഘനിശ്വാസമിടുന്നുണ്ടാകാം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com