നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് ഏകപക്ഷീയമായ ആക്രമണത്തിലാണന്ന വാദമാണ് അന്വേഷണസംഘം തള്ളിയത്
നിലമ്പൂര്‍ ഏറ്റുമുട്ടല്‍ വ്യാജമല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം തയാറാക്കിയ റിപ്പോര്‍ട്ട് വൈകാതെ സര്‍ക്കാരിന് സമര്‍പ്പിക്കും. നിലമ്പൂര്‍ ഏറ്റുമുട്ടല്‍ കേസ് പൊലീസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനും കടുത്ത വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന സംഭവമായിരുന്നു.

 മാവോയിസ്റ്റുകളായ കുപ്പു ദേവരാജും അജിതയും കൊല്ലപ്പെട്ടത് ഏകപക്ഷീയമായ ആക്രമണത്തിലാണന്ന വാദമാണ് അന്വേഷണസംഘം തള്ളിയത്. മാവോയിസ്റ്റുകളുടെ ഭാഗത്തു നിന്നും പൊലീസിന് നേരെ വെടിവയ്പുണ്ടായെന്നാണ് തൃശൂര്‍ ക്രൈംബ്രാഞ്ച്‌ ഡി.വൈ.എസ്.പി ബിജു ഭാസ്‌കറിന്റെ നേതൃത്വത്തിലുളള സംഘം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. വ്യ.ാജ ഏറ്റുമുട്ടലാണ് നടന്നത് എന്ന് തെളിയിക്കാന്‍വേണ്ട തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൃതദേഹ പരിശോധനയില്‍ വെടിയുണ്ട ഉപയോഗിച്ചുള്ള മുറിവുകള്‍ മാത്രമാണ് ദേഹത്ത് കാണാനായത്.30 മുറിവുകളാണ് കുപ്പുദേവരാജിന്റെ ദേഹത്തുണ്ടായിരുന്നത്. അജിതയുടെ ദേഹത്ത് 29 വെടിയേറ്റ പാടുകളുണ്ട്. എ.കെ.47 തോക്കിന്റെ റൗണ്ടുകളും സ്ഥലത്ത് നിന്ന് കിട്ടിയിരുന്നു.അന്വേഷണത്തിന്റെ ഭാഗമായി നൂറ്റിയിരുപതോളം സാക്ഷികളെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. 

മാവോയിസ്റ്റ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. വ്യാജ ഏറ്റുമുട്ടല്‍ തന്നെയാണ് നടന്നത് എന്ന് വിമര്‍ശകര്‍ ഇപ്പോഴും ഉറച്ചുപറയുന്നു. ഭരണകക്ഷിയായ സിപിഐ അടക്കമുള്ള സംഘടനകള്‍ ആഭ്യന്തര വകുപ്പിനെതിരെ രംഗത്തെത്തിയത് സിപിഎമ്മും സിപിഐയും തമ്മിലുള്ള തുറന്നപോരിന് കാരണമാക്കിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com